ന്യൂയോർക്ക് സിറ്റിയിലെ സബ്‌വേ ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഒരാളെ വടികൊണ്ട് തട്ടി വിളിച്ചതിനെത്തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ബ്രോങ്ക്സിൽ താമസക്കാരനായ കീത്ത് പ്ലമ്മർ (68) എന്നയാളാണ് സഹയാത്രികനായ ക്രാൻസ്റ്റൺ സ്മിത്തിനെ തല്ലിയും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയത്. പ്രതിയായ കീത്ത് പ്ലമ്മർ ഇതിനോടകം തന്നെ ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ബുധനാഴ്ച പുലർച്ചെ 3 മണിയോടെ 242-ാം സ്ട്രീറ്റ്-വാൻ കോർട്ട്ലാൻഡ് പാർക്ക് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന പ്ലമ്മറെ, ക്രാൻസ്റ്റൺ സ്മിത്ത് കൈയ്യിലുണ്ടായിരുന്ന വടികൊണ്ട് തട്ടി വിളിച്ചതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്ന് ഇരുവരും തമ്മിൽ കയ്യാങ്കളിയുണ്ടാകുകയും, സ്മിത്തിനെ നിലത്തുതള്ളിയിട്ട പ്ലമ്മർ അയാളുടെ നെഞ്ചത്ത് കയറിയിരുന്ന് മാരകമായി മർദ്ദിക്കുകയും കഴുത്ത് ഞെരിക്കുകയുമായിരുന്നു എന്ന് കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. പരിക്കേറ്റ സ്മിത്ത് പിന്നീട് മരണത്തിന് കീഴടങ്ങി.






