കൊച്ചി: കേരളത്തിൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി തെക്കൻ, മധ്യ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച എറണാകുളം വരെയുള്ള തെക്കൻ-മധ്യ ജില്ലകളിലും, ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുമാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. അടുത്ത അഞ്ച് ദിവസം കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മന്നാർ ഉൾക്കടലിനും ശ്രീലങ്കയ്ക്കും മുകളിലായി ഒരു ചക്രവാതച്ചുഴി രൂപപ്പെട്ടതിന്റെ സ്വാധീനത്താൽ മെയ് 11-ഓടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ, തെക്കുപടിഞ്ഞാറൻ അറബിക്കടലിലും ലക്ഷദ്വീപിനും കേരള തീരത്തിനും സമീപത്തുമായി മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഴയുടെഅളവിലെകുറവ്: വേനൽമഴ സജീവമാകുന്നുണ്ടെങ്കിലും കേരളത്തിൽ ഈ സീസണിൽ ഇതുവരെ ലഭിക്കേണ്ട മഴയിൽ 22% കുറവുണ്ട്.
മാർച്ച് 1 മുതൽ മെയ് 9 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ട 193.3 മില്ലീമീറ്റർ മഴയ്ക്ക് പകരം 150.2 മില്ലീമീറ്റർ മഴ മാത്രമാണ് ഇതുവരെ ലഭിച്ചത്. കോഴിക്കോട് ജില്ലയിൽ മാത്രമാണ് സാധാരണയേക്കാൾ കൂടുതൽ മഴ (193.8 മില്ലീമീറ്റർ) രേഖപ്പെടുത്തിയത്. പത്തനംതിട്ട, തൃശൂർ, വയനാട് ജില്ലകളിൽ സാധാരണ തോതിലുള്ള മഴ ലഭിച്ചപ്പോൾ മറ്റ് ജില്ലകളിൽ മഴയുടെ കുറവ് അനുഭവപ്പെട്ടു. ഇതിൽ ഏറ്റവും കൂടുതൽ കുറവ് രേഖപ്പെടുത്തിയത് കൊല്ലം (51%), പാലക്കാട് (48%) ജില്ലകളിലാണ്.
അതേസമയം, ലക്ഷദ്വീപിൽ ഈ സീസണിൽ 65% മഴയുടെ കുറവ് രേഖപ്പെടുത്തിയപ്പോൾ മാഹിയിൽ സാധാരണയേക്കാൾ 52% കൂടുതൽ മഴ ലഭിച്ചു.






