ടൊറന്റോ: നഗരത്തിൽ ഒൻപത് പേർക്ക് മാരകമായ ശ്വാസകോശ രോഗമായ ലിജിയണയർ ഡിസീസ് (Legionnaires’ disease) സ്ഥിരീകരിച്ചു. ടൊറന്റോ പബ്ലിക് ഹെൽത്ത് ആണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
രോഗികളുടെ സ്വകാര്യത മുൻനിർത്തി രോഗം ബാധിക്കപ്പെട്ട കൃത്യമായ സ്ഥലം അധികൃതർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, നിലവിൽ പൊതുജനങ്ങൾക്ക് വലിയ തോതിലുള്ള ഭീഷണിയില്ലെന്ന് ടൊറന്റോ പബ്ലിക് ഹെൽത്ത് അറിയിച്ചു. ലിജിയണെല്ല എന്ന ബാക്ടീരിയ വഴി പടരുന്ന ഈ ശ്വാസകോശ രോഗം പ്രധാനമായും കൃത്യമായി പരിരക്ഷിക്കാത്ത കൂളിംഗ് ടവറുകൾ, ഹ്യുമിഡിഫയറുകൾ തുടങ്ങിയ ജലസംവിധാനങ്ങളിലാണ് വളരുന്നത്. ഇത്തരം ബാക്ടീരിയ കലർന്ന ജലകണികകൾ ശ്വസിക്കുന്നതിലൂടെയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. കടുത്ത പനിയും വിറയലുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
കഴിഞ്ഞ വർഷം ലണ്ടനിൽ ലിജിയണയർ ഡിസീസ് പടർന്നുപിടിച്ചതിനെത്തുടർന്ന് നാല് പേർ മരിക്കുകയും നൂറോളം പേർ ചികിത്സ തേടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.






