ഒട്ടാവ: കാനഡയുടെ സാമ്പത്തിക രംഗം അമേരിക്കയുമായി ആഴത്തിൽ ഇഴചേർന്നിരിക്കുന്നതിനെ യുഎസ് ഭരണകൂടം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് കാനഡ-യുഎസ് വ്യാപാര മന്ത്രി ഡോമിനിക് ലെബ്ലാങ്ക് ആരോപിച്ചു. എന്നാൽ, നിലവിലെ വെല്ലുവിളികൾക്കിടയിലും കാനഡ-യുഎസ്-മെക്സിക്കോ ത്രിരാഷ്ട്ര വ്യാപാര കരാർ തകർക്കാൻ കാനഡ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിടിവി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ പങ്കുവെച്ചത്.
കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി കാനഡ തങ്ങളുടെ കയറ്റുമതിക്കായി ഒരു വിപണിയെ മാത്രം അമിതമായി ആശ്രയിച്ചുവെന്നും ആ രാജ്യം ഇപ്പോൾ ആ ആശ്രിതാവസ്ഥയെ നമുക്കെതിരെ തിരിക്കുകയാണെന്നും ലെബ്ലാങ്ക് പറഞ്ഞു. പ്രധാനമന്ത്രി മാർക്ക് കാർണിയും ഇതേ അഭിപ്രായം നേരത്തെ രേഖപ്പെടുത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കനേഡിയൻ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ അധിക നികുതികളെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സ്റ്റീൽ, അലുമിനിയം, വാഹന ഭാഗങ്ങൾ തുടങ്ങിയ മേഖലകളിൽ ഇപ്പോഴും കടുത്ത നികുതികൾ നിലനിൽക്കുന്നുണ്ട്.
അമേരിക്കയുമായുള്ള വ്യാപാര ബന്ധം കാനഡയ്ക്ക് വലിയ നേട്ടങ്ങൾ നൽകിയിട്ടുണ്ടെങ്കിലും, ഒരൊറ്റ വിപണിയെ മാത്രം ആശ്രയിക്കുന്നത് അപകടകരമാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങൾ വേഗത്തിൽ വർദ്ധിപ്പിക്കാനാണ് കാനഡയുടെ തീരുമാനം. ഈ ജൂലൈ ഒന്നിന് സി.യു.എസ്.എം.എ കരാറിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ അതിന്റെ പുനഃപരിശോധന നടക്കാനിരിക്കുകയാണ്. കരാറിൽ മാറ്റങ്ങൾ വരുത്താതെ തന്നെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് കാനഡ ആഗ്രഹിക്കുന്നത്.
അതേസമയം, അമേരിക്കയുമായി ഗൗരവകരമായ വ്യാപാര ചർച്ചകൾ നടക്കുന്നില്ലെന്ന യുഎസ് സ്ഥാനപതി പീറ്റ് ഹോക്സ്ട്രയുടെ ആരോപണം ലെബ്ലാങ്ക് തള്ളി. യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്‌നിക്കുമായി താൻ നിരന്തരം സംസാരിക്കുന്നുണ്ടെന്നും ചർച്ചകൾ സജീവമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിലെ തർക്കങ്ങൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, പ്രതിപക്ഷ നേതാവ് പിയറി പൊയിലീവ്ര് സർക്കാരിന്റെ ഈ നിലപാടിനെ വിമർശിച്ചു. അമേരിക്കയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ജനങ്ങളിൽ ഭീതി പടർത്താനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.






