കാനഡയിൽ വസന്തകാലം എത്തിയതോടെ സാധാരണയേക്കാൾ നേരത്തെ തന്നെ ടിക്കുകളുടെ (Ticks) സാന്നിധ്യം വർദ്ധിച്ചുവരുന്നതായി ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതോടെ ലൈം ഡിസീസ് (Lyme Disease) ഉൾപ്പെടെയുള്ള രോഗബാധകൾ പടരാനുള്ള സാധ്യതയുണ്ടെന്നും പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും വിദഗ്ദ്ധർ നിർദ്ദേശിച്ചു. കാനഡയിലെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയാണ് ടിക്കുകൾ നേരത്തെ സജീവമാകാൻ കാരണമെന്നാണ് വിലയിരുത്തൽ.
കാനഡയിലെ നോവ സ്കോഷ്യയിൽ നിന്നുള്ള ഡോണ ലൂഗർ എന്ന സ്ത്രീ തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് ഈ മുന്നറിയിപ്പിന്റെ ഗൗരവം വ്യക്തമാക്കി. 14 വർഷം മുൻപ് ടിക്കിലൂടെ പടരുന്ന ഒരു അസുഖം പിടിപെട്ട ഇവർക്ക് നാൽപ്പതോളം ലക്ഷണങ്ങൾ അനുഭവപ്പെടുകയും വെളിച്ചം പോലും സഹിക്കാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തിരുന്നു. നിലവിൽ ലൈം രോഗബാധിതരെ സഹായിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇവർ, കനേഡിയൻ പൗരന്മാർ ദിവസവും തങ്ങളുടെ ശരീരം പരിശോധിച്ച് ടിക്കുകൾ കടിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അഭ്യർത്ഥിച്ചു. കറുത്ത കാലുകളുള്ള ടിക്കുകളാണ് കൂടുതൽ അപകടകാരികളെന്നും ഇവ മനുഷ്യന്റെ രക്തത്തിലേക്ക് മാരകമായ ബാക്ടീരിയകളും വൈറസുകളും കടത്തിവിടുന്നുവെന്നും മൗണ്ട് ആലിസൺ സർവകലാശാലയിലെ ബയോളജി പ്രൊഫസർ വെറ്റ് ലോയ്ഡ് വ്യക്തമാക്കി.
ഇത്തവണ കാനഡയിൽ അനുഭവപ്പെട്ട കഠിനമായ മഞ്ഞുവീഴ്ച ടിക്കുകളുടെ എണ്ണം വർദ്ധിക്കാൻ കാരണമായെന്നാണ് നിഗമനം. മഞ്ഞുപാളികൾ ഒരു പുതപ്പ് പോലെ ടിക്കുകൾക്ക് സംരക്ഷണം നൽകിയെന്നും മണ്ണിലെ മുകൾ ഭാഗത്ത് ഒളിച്ചിരുന്ന ഇവ കാലാവസ്ഥ ചൂടാകാൻ കാത്തിരിക്കുകയായിരുന്നുവെന്നും പ്രൊഫസർ വെറ്റ് പറഞ്ഞു. കാനഡയിൽ നിലവിൽ ലൈം രോഗമാണ് ടിക്കുകൾ വഴി പടരുന്ന പ്രധാന അസുഖം. എന്നാൽ അനാപ്ലാസ്മോസിസ്, ബാബേസിയോസിസ് തുടങ്ങിയ മറ്റ് അസുഖങ്ങളും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം ഒന്റാറിയോയുടെ തെക്കൻ ഭാഗങ്ങളിൽ റോക്കി മൗണ്ടൻ സ്പോട്ടഡ് ഫീവർ എന്ന പുതിയ അസുഖവും കണ്ടെത്തിയിട്ടുണ്ട്. കഠിനമായ ക്ഷീണം, സന്ധിവേദന, നാഡീവേദന, മുഖത്തെ തളർച്ച എന്നിവയാണ് ടിക്കിലൂടെ പടരുന്ന രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങൾ.
ഏപ്രിൽ പകുതിയോടെയാണ് കാനഡയിൽ സാധാരണയായി ടിക്കുകളുടെ സീസൺ ആരംഭിക്കുന്നത്. എന്നാൽ വന്യജീവികൾക്കിടയിൽ ലൈം രോഗബാധ വർദ്ധിക്കുന്നത് മനുഷ്യർക്കും വലിയ വെല്ലുവിളിയാകുന്നു. കാടിനോടും പുൽമേടുകളോടും ചേർന്നുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരും വിനോദയാത്ര നടത്തുന്നവരും കൈകാലുകൾ പൂർണ്ണമായും മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നും ടിക്കുകൾ കടിക്കാതിരിക്കാനുള്ള ലോഷനുകൾ ഉപയോഗിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്നു.






