യുക്രെയ്ൻ-റഷ്യ യുദ്ധം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നതായി സൂചന. റഷ്യയിലെ ലുഹാൻസ്കിലെ കൽക്കരി ഖനിക്ക് നേരെ യുക്രെയ്ന്റെ ശക്തമായ ആക്രമണം നടന്നതായി റിപ്പോർട്ട്. റഷ്യൻ നിയന്ത്രണത്തിലുള്ള ബിലോറിചെൻസ്ക ഖനി ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ 41 ഖനിത്തൊഴിലാളിൾ കുടുങ്ങി കിടക്കുന്നതായി അധികൃതർ അറിയിച്ചു. ഊർജ വ്യവസായ കേന്ദ്രങ്ങളെ തകർക്കുകയെന്ന ലക്ഷ്യത്തോടെ യുക്രെയ്ൻ നടത്തുന്ന നീക്കങ്ങൾ യുദ്ധത്തിന്റെ തീവ്രത വർധിപ്പിച്ചിരിക്കുകയാണ്.
ആക്രമണത്തെ തുടർന്ന് ഖനിയിലേക്കുള്ള വൈദ്യുതി ബന്ധം പൂർണമായി നിലച്ചതോടെയാണ് തൊഴിലാളികൾ അപകടത്തിലായത്. ലിഫ്റ്റുകളുടെയും വെന്റിലേഷൻ സംവിധാനങ്ങളുടെയും പ്രവർത്തനം നിലച്ചത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായി. എന്നാൽ കുടുങ്ങിക്കിടക്കുന്ന 41 പേരുമായും ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അവർ സുരക്ഷിതരാണെന്നും റഷ്യൻ നിയുക്ത മേഖലാ തലവൻ ലിയോണിഡ് പസെക്നിക് അറിയിച്ചു. ഇവർക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാണെന്നത് ആശ്വാസകരമായ വാർത്തയാണ്.
നിലവിൽ ഖനിയിലെ വൈദ്യുതി പുനസ്ഥാപിക്കാനും തൊഴിലാളികളെ പുറത്തെത്തിക്കാനുമുള്ള തീവ്ര ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ഡോൺബാസ് മേഖലയുടെ ഭാഗമായ ലുഹാൻസ്കിനെ തകർക്കാൻ കഴിഞ്ഞ കുറച്ചു മാസങ്ങളായി യുക്രെയ്ൻ നീക്കങ്ങൾ ശക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങളും പരസ്പരം സാമ്പത്തിക-ഊർജ്ജ സ്രോതസുകൾക്ക് നേരെ ആക്രമണം കടുപ്പിക്കുന്നത് യുദ്ധം കൂടുതൽ സങ്കീർണമായ ഘട്ടത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടി.







