കാനഡയുടെ ഭാഗത്തുനിന്നുണ്ടായ പുതിയ വെളിപ്പെടുത്തലുകളെ സ്വാഗതം ചെയ്ത് മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ രംഗത്തെത്തി. ഇതോടെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. കാനഡയിൽ ഇന്ത്യ ആക്രമണങ്ങൾ നടത്തുന്നു നടത്തുന്നു എന്ന ആരോപണങ്ങളിൽ നിലവിൽ തെളിവുകളൊന്നുമില്ലെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് കമ്മീഷണർ മൈക്ക് ഡുഹെം വ്യക്തമാക്കിയതിനെ സഞ്ജയ് കുമാർ വർമ്മ അഭിനന്ദിച്ചു. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ഇന്ത്യയുടെ നയമല്ലെന്നും സത്യം പുറത്തുവന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു. 2024-ൽ ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ കാലത്ത് ബന്ധം വഷളായതിനെത്തുടർന്ന് ഇന്ത്യ തിരിച്ചുവിളിച്ച മുതിർന്ന നയതന്ത്രജ്ഞനാണ് ഇദ്ദേഹം.
ഹർദീപ് സിംഗ് നിജ്ജാർ വധക്കേസുമായി ബന്ധപ്പെട്ട വിചാരണയും ഇന്ത്യക്കെതിരായ പൊതുവായ ആരോപണങ്ങളും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന് വർമ്മ ചൂണ്ടിക്കാട്ടി. നിജ്ജാർ കേസിൽ നിലവിൽ വിചാരണ നേരിടുന്നത് അന്താരാഷ്ട്ര വിദ്യാർത്ഥികളായി കാനഡയിലെത്തിയ നാല് ഇന്ത്യൻ പൗരന്മാരാണെന്നും അദ്ദേഹം വിശദീകരിച്ചു. നേരത്തെ ഇന്ത്യക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന ഇന്ത്യയുടെ നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾ. കാനഡയുടെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്തുണ്ടായ നയതന്ത്ര വിള്ളലുകൾ പുതിയ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഭരണത്തിന് കീഴിൽ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇരുരാജ്യങ്ങളും. മാർക്ക് കാർണിയുടെ സമീപകാലത്തെ ഇന്ത്യ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടെടുക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.







