പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ ഇറാനിൽ ആഭ്യന്തര സംഘർഷം രൂക്ഷം. ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവർ ശത്രുക്കളാണെന്ന് തുറന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഇറാൻ പൊലീസ് മേധാവി ബ്രിഗേഡിയർ ജനറൽ അഹമ്മദ്‌റേസ റാദാൻ, പ്രക്ഷോഭകർക്ക് നേരെ വെടിയുതിർക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയത്. എല്ലാ സൈനികരും തോക്കിൽ വിരലമർത്തി ആക്രമണത്തിന് തയ്യാറായി നിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കുചേരുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും അവരുടെ കുടുംബങ്ങളെ വേട്ടയാടുമെന്നും ഇറാൻ സ്റ്റേറ്റ് ടെലിവിഷനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊടിപടലങ്ങൾ അടങ്ങിക്കഴിഞ്ഞാൽ ഞങ്ങൾ നിങ്ങളെ തേടി വരും എന്നായിരുന്നു പ്രസംഗകന്റെ ഭീഷണി.
ഇറാനിൽ കഴിഞ്ഞ ഡിസംബർ, ജനുവരി മാസങ്ങളിലായി നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ മാത്രം ഇതുവരെ 7,000-ത്തോളം പേർ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട്. ഇസ്രയേലിനോടോ മറ്റ് വിദേശ രാജ്യങ്ങളോടോ സഹകരിക്കുന്ന പ്രവാസികൾക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തുമെന്ന് പ്രോസിക്യൂട്ടർ ജനറൽ ഓഫീസ് അറിയിച്ചു. ഭരണകൂടം കടുത്ത അടിച്ചമർത്തൽ നടപടി തുടരുമ്പോഴും, വിദേശത്തുള്ള ഇറാൻ നേതാക്കൾ ജനങ്ങളോട് പ്രതിരോധം തുടരാൻ ആവശ്യപ്പെടുകയാണ്. മുൻ ഷാ ഭരണകൂടത്തിന്റെ പിൻഗാമിയായ റെസാ പഹ്‌ലവി, സൈനികരോട് ജനങ്ങൾക്കൊപ്പം ചേരാൻ ആഹ്വാനം ചെയ്തു. ഭരണകൂടത്തെ താഴെയിറക്കാനുള്ള ചരിത്രപരമായ അവസരമാണിതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചു. നിലവിൽ ടെഹ്‌റാനിലെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടു. ചെക്ക്‌പോസ്റ്റുകൾക്ക് നേരെ ഡ്രോൺ ആക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്.







