ഇർബിൽ: ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടത്തിനെതിരെ സായുധ പോരാട്ടത്തിന് തയ്യാറായി ആയിരക്കണക്കിന് കുർദിഷ് പോരാളികൾ ഇറാഖ് അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്നതായി ഗ്ലോബൽ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ അമേരിക്കയും ഇസ്രായേലും ഇറാനു മുകളിൽ നടത്തുന്ന ശക്തമായ വ്യോമാക്രമണങ്ങൾക്കിടയിൽ, ഒരു കരയുദ്ധത്തിന് തങ്ങൾ സന്നദ്ധരാണെന്നും എന്നാൽ നേതൃത്വത്തിന്റെ അന്തിമ ഉത്തരവിനായി കാത്തിരിക്കുകയാണെന്നുമാണ് കുർദിഷ് ഗ്രൂപ്പുകൾ വ്യക്തമാക്കുന്നത്. കുർദിസ്ഥാൻ ഫ്രീഡം പാർട്ടി, ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇറാനിയൻ കുർദിസ്ഥാൻ തുടങ്ങിയ സംഘടനകൾ ഒന്നിച്ച് ചേർന്ന് പുതിയ സൈനിക സഖ്യം രൂപീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാഖിലെ കുർദിഷ് മേഖലയിലുള്ള ഇവരുടെ താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച നടന്ന ഫത്താ മിസൈൽ ആക്രമണത്തിൽ ഒരു കുർദിഷ് പോരാളി കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത്തരം ആക്രമണങ്ങൾ തങ്ങളുടെ ആത്മവീര്യം തകർക്കില്ലെന്നും മറിച്ച് ഇറാനിലേക്ക് കടന്നുകയറി പോരാടാനുള്ള ആവേശം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും പോരാളികൾ പറയുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുർദിഷ് നേതാക്കളുമായി ചർച്ചകൾ നടത്തിയതായും അവർക്ക് വ്യോമ സുരക്ഷയും ആയുധങ്ങളും വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
ഇറാനിലെ ജനസംഖ്യയിൽ 10 ശതമാനത്തോളം വരുന്ന കുർദിഷ് വംശജർ ദശാബ്ദങ്ങളായി ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ നേരിടുകയാണ്. നിലവിലെ യുദ്ധസാഹചര്യം പ്രയോജനപ്പെടുത്തി ഭരണകൂടത്തെ താഴെയിറക്കാനുള്ള സുവർണ്ണാവസരമായാണ് ഇവർ ഇതിനെ കാണുന്നത്. എന്നാൽ, കുർദിഷ് ഗ്രൂപ്പുകൾ അതിർത്തി കടന്നാൽ ഇറാൻ ഇറാഖിലെ കുർദിഷ് മേഖലയിൽ നേരിട്ട് സൈനിക നീക്കം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പർവ്വതമേഖലകളിൽ ഒളിപ്പോരാട്ടത്തിന് പരിശീലനം സിദ്ധിച്ച കുർദിഷ് സൈന്യം ഇറാനിലെ പടിഞ്ഞാറൻ പ്രവിശ്യകളിൽ പ്രവേശിച്ചാൽ അത് യുദ്ധത്തിന്റെ ഗതി മാറ്റിയേക്കാം.







