ബാല്യത്തിൽ പിതാവ് പങ്കുവെച്ച വിമാനക്കഥകളിലെ അത്ഭുത ലോകം സ്വന്തം ജീവിതത്തിലേക്ക് പകർത്തിയിരിക്കുകയാണ് മുപ്പത്തിമൂന്നുകാരനായ അരുൺ ഗോപ്. വെള്ളത്തിലും കരയിലും ഒരുപോലെ ഇറക്കാൻ കഴിയുന്ന ‘ആംഫിബിയൻ’ വിമാനങ്ങൾ പറത്താൻ ഔദ്യോഗിക ലൈസൻസുള്ള ഇന്ത്യയിലെ ഏക വ്യക്തിയെന്ന അഭിമാന നേട്ടമാണ് ഈ നെടുങ്കുന്നം സ്വദേശി സ്വന്തമാക്കിയത്. ഉടൻ തന്നെ യാഥാർത്ഥ്യമാകാൻ പോകുന്ന കൊച്ചി – ലക്ഷദ്വീപ് സീപ്ലെയ്ൻ സർവീസിന്റെ മുഖ്യ പൈലറ്റായി രാജ്യത്തിന്റെ ആകാശത്ത് ഈ ചെറുപ്പക്കാരൻ ഇനി ചരിത്രം കുറിക്കും.
നെടുങ്കുന്നം ഗോകുലത്തിൽ വ്യോമസേനാ മുൻ ഉദ്യോഗസ്ഥൻ ഗോപകുമാരൻ നായരുടെയും പ്രീതയുടെയും മകനാണ് അരുൺ. തെങ്ങണ ഗുഡ് ഷെപ്പേർഡ്, മല്ലപ്പള്ളി എം.ഡി.എസ് എന്നീ സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, ചങ്ങനാശേരി എസ്.ബി കോളേജിലെ ബിരുദ പഠനകാലത്താണ് പൈലറ്റ് മോഹങ്ങളുമായി അമേരിക്കയിലേക്ക് തിരിക്കുന്നത്. മയാമിയിലെ പ്രശസ്തമായ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസും ഒപ്പം സീപ്ലെയ്ൻ പറത്തുന്നതിനുള്ള പ്രത്യേക പരിശീലനവും വിജയകരമായി പൂർത്തിയാക്കി.
വ്യോമസേനയിലെ എഞ്ചിനീയർ ജോലിക്ക് ശേഷം മാലദ്വീപിലെ ട്രാൻസ് മാൽഡീവിയൻ എയർവേയ്‌സിൽ സേവനമനുഷ്ഠിച്ച പിതാവാണ് അരുണിന്റെ മനസ്സിൽ സീപ്ലെയ്ൻ സ്വപ്നങ്ങൾക്ക് വിത്തുപാകിയത്. നാട്ടിലെത്തുമ്പോൾ അച്ഛൻ പറഞ്ഞുനൽകിയ മാലദ്വീപിലെ കടൽ വിമാനങ്ങളുടെ വിശേഷങ്ങൾ അരുണിന്റെ ആഗ്രഹങ്ങൾക്ക് ചിറകേകി. കഠിനാധ്വാനത്തിലൂടെ സ്വപ്നം കൈപ്പിടിയിലൊതുക്കിയ അരുണിന് ഇന്ന് 6500 മണിക്കൂറിലധികം സീപ്ലെയ്ൻ പറത്തിയുള്ള സുദീർഘമായ പ്രവൃത്തിപരിചയമുണ്ട്. സൗദി രാജകുമാരന്റെ സ്വകാര്യ സീപ്ലെയ്നിലും തുടർന്ന് ഇന്തോനേഷ്യയിലും പൈലറ്റായി സേവനമനുഷ്ഠിച്ച ശേഷമാണ് അരുൺ സ്വന്തം നാട്ടിലെ സർവീസിലേക്ക് ക്ഷണം സ്വീകരിച്ച് തിരിച്ചെത്തുന്നത്. കാഞ്ഞിരപ്പള്ളി ഹിന്ദുസ്ഥാൻ കോളേജ് ഓഫ് ഫാർമസി വൈസ് ചെയർപേഴ്സൺ കീർത്തി ഗോപ് സഹോദരിയാണ്.






