സംഘടിത കുറ്റകൃത്യങ്ങളിൽ അടക്കം ഏർപ്പെട്ട ഇന്ത്യൻ പൗരനെ കാനഡ നാടുകടത്തി. ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദേശ പൗരന്മാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ബ്രിട്ടിഷ് കൊളംബിയ സറേയിൽ മോഷണക്കേസിൽ പ്രതിയായ ലവ്ബീർ സിങ് (22)-നെ നാടുകടത്തിയത്. സറേ പൊലീസ് സർവീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പുറത്താക്കിയത്.
സമാനമായ രീതിയിൽ കഴിഞ്ഞ വർഷം നവംബറിൽ ഒന്റാറിയോ, ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട പ്രവിശ്യകളിൽ നടന്ന കൊള്ളയുമായി ബന്ധപ്പെട്ട് അർഷ്ദീപ് സിങ് എന്ന മറ്റൊരു ഇന്ത്യക്കാരനെയും നാടുകടത്തിയിരുന്നു. കൂടാതെ, ബ്രിട്ടിഷ് കൊളംബിയയിലെ ലോവർ മെയിൻലാൻഡിൽ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് ഹർജോത് സിങ്, തരൺവീർ സിങ്, ദയാജിത് സിങ് ബില്ലിങ്, ഹർഷ്ദീപ് സിങ്, ഹൻസ്പ്രീത് സിങ് എന്നീ അഞ്ച് ഇന്ത്യൻ പൗരന്മാരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത കുടിയേറ്റ നിയമങ്ങളാണ് കാനഡ നടപ്പിലാക്കുന്നത്.







