എഡ്‌മന്റൺ: മെക്സിക്കോയിലെ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയാ തലവൻ ‘എൽ മെഞ്ചോ’ കൊല്ലപ്പെട്ടതിനെത്തുടർന്ന് പ്യൂർട്ടോ വല്ലർട്ട ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കലാപം പടരുന്നു. ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ (CJNG) തലവൻ നെമെസിയോ ഒസെഗ്വേര സെർവാന്റസ് സൈനിക നടപടിയിൽ കൊല്ലപ്പെട്ടതോടെയാണ് രാജ്യം ചോരപ്പുഴയായി മാറിയത്. അക്രമി സംഘങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ നടത്തുകയും വാഹനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും തീയിടുകയും ചെയ്തതോടെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. ഞായറാഴ്ച ആരംഭിച്ച സംഘർഷങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരും അക്രമികളും ഉൾപ്പെടെ ഇതിനകം 73-ഓളം പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം. നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം (Code Red) പുറപ്പെടുവിച്ചിരിക്കുകയാണ്.
മെക്സിക്കോയിലെ സംഘർഷം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് അവിടെ അവധിക്കാലം ആഘോഷിക്കാനെത്തിയ കനേഡിയൻ പൗരന്മാരെയാണ്. ഏകദേശം 26,305 കനേഡിയൻ പൗരന്മാർ മെക്സിക്കോയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ മെക്സിക്കൻ സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് വ്യക്തമാക്കി. പ്യൂർട്ടോ വല്ലർട്ട അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതോടെ മടങ്ങാനിരുന്ന യാത്രക്കാർ ഹോട്ടലുകൾക്കുള്ളിൽ കുടുങ്ങിയിരിക്കുകയാണ്. നഗരത്തിലെ പ്രധാന പാതകളെല്ലാം മാഫിയാ സംഘങ്ങൾ ഉപരോധിച്ചിരിക്കുകയാണ്. തങ്ങൾ താമസിക്കുന്ന വില്ലയ്ക്ക് തൊട്ടടുത്ത് സൈനിക ഹെലികോപ്റ്ററുകൾ താഴ്ന്നു പറക്കുന്നുണ്ടെന്നും പുറത്ത് പുക ഉയരുന്നത് കാണാമെന്നും എഡ്‌മന്റൺ സ്വദേശിയായ മൈക്കൽ ഗിബ്സൺ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ തങ്ങളുടെ ഭയാനകമായ അനുഭവങ്ങൾ പങ്കുവെച്ചു.
അക്രമം രൂക്ഷമായ സാഹചര്യത്തിൽ കാനഡ സർക്കാർ തങ്ങളുടെ പൗരന്മാർക്ക് കർശനമായ യാത്രാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്യൂർട്ടോ വല്ലർട്ടയിലെ താമസസ്ഥലങ്ങളിൽ നിന്ന് ആരും പുറത്തിറങ്ങരുതെന്നും ലോക്കൽ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും എംബസി അറിയിച്ചു. ടൊറന്റോ, വാൻകൂവർ, കാൽഗറി എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ സർവീസ് നിർത്തിവെച്ചതോടെ രക്ഷാദൗത്യം പ്രതിസന്ധിയിലായി. മാഫിയാ സംഘങ്ങൾ സാധാരണക്കാരെയും വിനോദസഞ്ചാരികളെയും ലക്ഷ്യം വെക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് മെക്സിക്കൻ ഭരണകൂടവും ആവശ്യപ്പെട്ടു. പലയിടങ്ങളിലും ഇന്റർനെറ്റ്, ഫോൺ ബന്ധങ്ങൾ തടസ്സപ്പെടുന്നത് പ്രവാസികളുടെ ബന്ധുക്കളിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. റോഡ് ഉപരോധം നീക്കി വിനോദസഞ്ചാരികളെ വിമാനത്താവളത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ സൈന്യത്തിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടെങ്കിലും തെരുവുകളിൽ ഏറ്റുമുട്ടൽ തുടരുന്നത് വെല്ലുവിളിയായി തുടരുകയാണ്.







