കാൽഗറി: ശൈത്യകാലത്ത് റോഡിലെ മഞ്ഞുരുക്കാൻ ഉപയോഗിക്കുന്ന ഉപ്പ് കാൽഗറിയിലെ അഗ്നിശമന സേനാ വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. ഉപ്പിലെ രാസവസ്തുക്കൾ കലർന്ന് വാഹനങ്ങളുടെ കരുത്തുറ്റ സ്റ്റീൽ ചട്ടക്കൂടുകൾ (Chassis) അതിവേഗം തുരുമ്പെടുത്ത് നശിക്കുന്നതായാണ് പുതിയ റിപ്പോർട്ട്. ഈ പ്രതിസന്ധി മൂലം ഒൻപതോളം വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി മാത്രം ഈ വർഷം നഗരസഭയ്ക്ക് 20 ലക്ഷം ഡോളറിലധികം (ഏകദേശം 16 കോടിയിലധികം രൂപ) ചെലവിടേണ്ടി വന്നു.
സാധാരണ ഗതിയിൽ ദീർഘകാലം ഈടുനിൽക്കേണ്ട വാഹനങ്ങളാണ് വെറും പത്ത് വർഷത്തിനുള്ളിൽ ഉപയോഗശൂന്യമാകുന്ന അവസ്ഥയിലെത്തിയിരിക്കുന്നത്. ഒരു പുതിയ ഫയർ ട്രക്ക് വാങ്ങണമെങ്കിൽ ഏകദേശം 15 ലക്ഷം ഡോളർ ചിലവ് വരും എന്ന് മാത്രമല്ല, ഓർഡർ ചെയ്താൽ വാഹനം ലഭിക്കാൻ നാല് വർഷത്തോളം കാത്തിരിക്കുകയും വേണം. ഈ സാഹചര്യത്തിലാണ് ലക്ഷങ്ങൾ ചെലവാക്കി പഴയ വാഹനങ്ങൾ തന്നെ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കാൻ അധികൃതർ തീരുമാനിച്ചത്.
വർഷം തോറും 40,000 മുതൽ 50,000 ടൺ വരെ ഉപ്പാണ് കാൽഗറിയിലെ റോഡുകളിൽ ഉപയോഗിക്കുന്നത്. ഇത് വാഹനങ്ങളുടെ അടിഭാഗത്ത് പറ്റിപ്പിടിക്കുന്നത് ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ കഴുകി വൃത്തിയാക്കണമെന്നും ‘വാക്സ് സീലിംഗ്’ പോലുള്ള സംരക്ഷണ കവചങ്ങൾ ഉപയോഗിക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു. നിലവിലുള്ള വാഹനങ്ങൾ കൃത്യമായി സംരക്ഷിക്കുന്നത് നഗരസഭയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുമെന്നാണ് അഗ്നിശമന വിഭാഗത്തിന്റെ വിലയിരുത്തൽ.







