ന്യൂയോർക്ക്: ന്യൂയോർക്കിലെ ‘സമ്മർ ക്യാമ്പ് രാജാക്കന്മാർ’ എന്ന് അറിയപ്പെട്ടിരുന്ന മൈക്കിൾ ഷാബ്സെൽസ്, ഡേവിഡ് ഷാബ്സെൽസ് എന്നീ സഹോദരന്മാരുടെ 400 മില്യൺ ഡോളറിന്റെ ബിസിനസ് സാമ്രാജ്യം വൻ തകർച്ചയിലേക്ക്. ന്യൂയോർക്ക്, ന്യൂജേഴ്സി, പെൻസിൽവാനിയ എന്നിവിടങ്ങളിലായി 30 കുട്ടികളുടെ ക്യാമ്പുകൾ, ഓഫീസുകൾ, വാട്ടർ പാർക്കുകൾ, റീട്ടെയിൽ സെന്ററുകൾ എന്നിവ ഉൾപ്പെടുന്നതായിരുന്നു ഇവരുടെ വ്യവസായ ശൃംഖല. എന്നാൽ അമിതമായ കടമെടുപ്പും അതിവേഗത്തിലുള്ള ബിസിനസ് വികസനവും ഇവരെ വൻ സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്.
കടപ്പത്രങ്ങൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ഇസ്രായേലി ബോണ്ട് ഹോൾഡർമാർക്ക് 214 മില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതായി കോടതി രേഖകളിൽ വ്യക്തമാക്കുന്നു. ഇതേതുടർന്ന് മെയ് 30 മുതൽ ചാപ്റ്റർ 11 ബാങ്കറപ്സി (സാമ്പത്തിക പാപ്പരത്ത) സംരക്ഷണം തേടിയ സഹോദരങ്ങൾക്ക് തങ്ങളുടെ ബിസിനസ് സാമ്രാജ്യം ലേലം ചെയ്യാൻ നിർബന്ധിതരാകേണ്ടി വന്നു. നിലവിൽ ലേല നടപടികൾ പുരോഗമിക്കുകയാണ്. സമ്മർ ക്യാമ്പ് സീസൺ സജീവമായിരിക്കുന്ന സമയത്തുണ്ടായ ഈ അപ്രതീക്ഷിത തിരിച്ചടി, കുട്ടികളെ ക്യാമ്പുകളിലേക്ക് അയച്ച നൂറുകണക്കിന് മാതാപിതാക്കളെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്.
56 കാരനായ മൈക്കിൾ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നപ്പോൾ, 49 കാരനായ ഡേവിഡ് കാര്യങ്ങൾ നേരിട്ട് നടപ്പിലാക്കുന്ന ആളായിരുന്നുവെന്ന് ഇവരുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. നിലവിലെ സാമ്പത്തിക തകർച്ച ഇരുവരും തമ്മിലുള്ള ബന്ധത്തിലും വിള്ളലുണ്ടാക്കിയിട്ടുണ്ട്. സഹോദരൻ കൂടുതൽ അപകടകരമായ സാമ്പത്തിക തീരുമാനങ്ങൾ എടുത്തതാണ് കമ്പനിയെ തകർത്തതെന്നും ഇത് ഒരുതരം ‘രോഗാവസ്ഥ’ പോലെയാണെന്നും ഡേവിഡ് തങ്ങളോട് പറഞ്ഞതായി ബിസിനസ് പങ്കാളികളിലൊരാൾ വെളിപ്പെടുത്തി. എന്നാൽ 27 വർഷമായി ഒന്നിച്ച് ബിസിനസ് നടത്തിയ ഡേവിഡിന് ഇതിൽ പങ്കില്ലെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നാണ് സഹോദരങ്ങളെ അറിയാവുന്നവർ പറയുന്നത്.
കൂടാതെ, ഇസ്രായേൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ വിവരങ്ങൾ ഉദ്ധരിച്ച് യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് (DOJ) ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. കോവിഡ് കാലത്ത് തങ്ങളുടെ ഉടമസ്ഥതയിലുള്ള ഓഫീസ് കെട്ടിടങ്ങളിൽ നിന്ന് വാടക ലഭിക്കാതെ വന്നതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതെന്ന് ഡേവിഡ് അവകാശപ്പെടുന്നു. എന്നാൽ, ഇതിനെ തുടർന്ന് ഉയർന്ന പലിശ നിരക്കുള്ള താൽക്കാലിക ബിസിനസ് വായ്പകൾ (മർച്ചന്റ് കാഷ് അഡ്വാൻസ്) ഇവർ വൻതോതിൽ എടുത്തു കൂട്ടുകയായിരുന്നു. തങ്ങളുടെ മറ്റ് ബിസിനസുകളിലായി 500 മില്യൺ മുതൽ ഒരു ബില്യൺ ഡോളർ വരെ ബാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. കമ്പനി അക്കൗണ്ടിൽ നിന്ന് 32 മില്യൺ ഡോളർ മൈക്കിൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് പ്രതിസന്ധി രൂക്ഷമാക്കുകയും ബോണ്ട് ഹോൾഡർമാർക്കുള്ള പണം നൽകാൻ കഴിയാതെ വരികയും ചെയ്തു.
എന്നാൽ, ഈ തകർച്ചയ്ക്കിടയിലും ലേലത്തിൽ പങ്കാളിയാകാൻ പ്രമുഖർ മുന്നോട്ടുവന്നിട്ടുണ്ട്. വാർണർ ബ്രദേഴ്സ് ഡിസ്കവറി സി.ഇ.ഒ ഡേവിഡ് സസ്ലാവ് തന്റെ മക്കൾ പഠിച്ച വെസ്റ്റ്ചെസ്റ്ററിലെ ‘മോഹോക്ക് ഡേ ക്യാമ്പ്’ സ്വന്തമാക്കാൻ 68 മില്യൺ ഡോളറിന്റെ ലേലത്തുക സമർപ്പിച്ചിട്ടുണ്ട്. എന്നാൽ വായ്പാ തിരിച്ചടവുകളെക്കുറിച്ചോ ലേലത്തെക്കുറിച്ചോ അല്ല, തങ്ങളുടെ മക്കളുടെ സമ്മർ ക്യാമ്പ് അനുഭവങ്ങൾ പാഴായിപ്പോകുമോ എന്ന വ്യാകുലതയിലാണ് മാതാപിതാക്കൾ. കോടതിയിലേക്ക് അയച്ച നൂറിലധികം കത്തുകളിൽ മാതാപിതാക്കൾ തങ്ങളുടെ ആശങ്ക വ്യക്തമാക്കിയിട്ടുണ്ട്.
ബ്രൂക്ലിനിലെ പാർക്ക് സ്ലോപ്പിൽ പ്രമുഖ എസ്റ്റേറ്റ് പ്ലാനിംഗ് വക്കീലായ ചാൾസ് ഷാബ്സെൽസിന്റെ മക്കളായി വളർന്ന സഹോദരന്മാർ 90-കളിൽ കായിക മാഗസിനുകൾ പ്രസിദ്ധീകരിച്ചുകൊണ്ടാണ് വ്യവസായ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് സാമ്പത്തിക വളർച്ച നേടിയ ഇവർ 2009-ൽ പങ്കാളിത്തം വിറ്റഴിക്കുകയും ആ തുക ഉപയോഗിച്ച് ‘സിമാഡ് ഹോൾഡിംഗ്സ്’ (Simad Holdings) എന്ന കമ്പനിക്ക് കീഴിൽ സമ്മർ ക്യാമ്പുകൾ ആരംഭിക്കുകയുമായിരുന്നു. വൻ വിജയത്തിൽ നിന്ന് പെട്ടെന്ന് അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലേക്ക് വീണ ഷാബ്സെൽസ് സഹോദരന്മാരുടെ തകർച്ച വലിയ ഞെട്ടലാണ് ബിസിനസ് ലോകത്ത് ഉണ്ടാക്കിയിരിക്കുന്നത്.







