newsroom@amcainnews.com

പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം; വി.എസ്. അച്യുതാനന്ദനും ജസ്റ്റിസ് കെ.ടി. തോമസിനും പി നാരായണനും പത്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ

ദില്ലി: 77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും സാഹിത്യകാരൻ പി നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി. കലാമണ്ഡലം വിമല മേനോനും കൊല്ലക്കൽ ദേവകിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കേരളത്തിന് മൊത്തം എട്ട് പത്മ പുരസ്ക്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്.

മരണാനന്തര ബഹുമതിയായിട്ടാണ് വി എസിന് പത്മവിഭൂഷൺ സമ്മാനിക്കുക. കേരളത്തിൻറെ സാമൂഹ്യ രാഷ്ട്രീയ മേഖലയ്ക്ക് നൽകിയ സംഭാവനകളുടെ പേരിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 2006 മുതൽ 2011 വരെ കേരളത്തിൻറെ മുഖ്യമന്ത്രിയായിരുന്ന വി എസ്, പ്രതിപക്ഷ നേതാവായും സി പി എം സംസ്ഥാന സെക്രട്ടറിയായും കേരളത്തിൻറെ സമസ്ത മേഖലകളിലും വലിയ മാറ്റത്തിന് വേണ്ടി പോരാടിയ നേതാവായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ വി എസ് അന്തരിച്ചപ്പോൾ, കേരളം കണ്ടത് സമാനതകളില്ലാത്ത വിലാപയാത്രയും കണ്ണീരുമായിരുന്നു. സുപ്രീം കോടതി ജസ്റ്റിസ് എന്നതിനൊപ്പം സാമൂഹ്യ രാഷ്ട്രീയ മേഖലയിൽ നടത്തിയ ഇടപെടലിനാണ് ജസ്റ്റിസ് കെ ടി തോമസിന് പുരസ്കാരം. സാഹിത്യ വിഭാഗത്തിലാണ് പി നാരായണന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ജന്മഭൂമി ദിനപത്രത്തിൻറെ സ്ഥാപക പത്രാധിപർ ആയിരുന്നു. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ആർ എസ് എസ് പ്രവർത്തകരിൽ ഒരാളായ നാരായണൻ ബി ജെ പിയുടെ പൂർവരൂപമായ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി (1967-77), ദേശീയ നിർവാഹക സമിതിയംഗം തുടങ്ങിയ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആർ എസ് എസിൻറെ കേരളത്തിലെ താത്വികാചാര്യൻ എന്ന നിലയിലും നാരായണൻ അറിയപ്പെടാറുണ്ട്.

നടൻ ധർമ്മേന്ദ്രക്ക് മരണാനന്തര ബഹുമതിയായി പദ്മ വിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രോഹിത് ശർമ്മ, വീരപ്പൻ വേട്ടയ്ക്ക് നേതൃത്വം നൽകിയ കെ വിജയകുമാർ, നടൻ മാധവൻ തുടങ്ങി 113 പേർക്ക് പത്മശ്രീ നൽകി രാജ്യം ആദരിക്കും. 5 പേർക്ക് പത്മവിഭൂഷണും, 13 പേർക്ക് പത്മഭൂഷണും സമ്മാനിക്കും. വിവിധ മേഖലകളിൽ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തിയാണ് പ്രമുഖ വ്യക്തിത്വങ്ങളെ പത്മ പുരസ്കാരം നൽകി രാജ്യം ആദരിക്കുന്നത്.

You might also like

പാകിസ്ഥാനിൽ സൈനിക വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

സസ്കാച്ചവാനിൽ ശക്തമായ ആലിപ്പഴം വീഴ്ച: 80 ദശലക്ഷം ഡോളറിൻ്റെ നാശനഷ്ടം

മിസിസിപ്പിയിൽ മോഷണശ്രമത്തിന് പിന്നാലെ പോലീസ് വെടിവെപ്പ്: കുട്ടി കൊല്ലപ്പെട്ടു

ഫൊക്കാന വനിതാ ഫോറം ‘മലയാളി മങ്ക 2026’ മത്സരം ഓഗസ്റ്റ് ഏഴിന്

കാനഡയിലെ ഊർജ്ജമേഖല ഉണർവിൽ: വൻ അന്താരാഷ്ട്ര നിക്ഷേപത്തിന് സാധ്യത

ഡെസ്മണ്ട് മോറിസ്: വിസ്മയക്കാഴ്ചകളുടെ മനുഷ്യനിരീക്ഷകൻ

Top Picks for You
Top Picks for You