ദാവോസ് : കാനഡയുടെ നിലനിൽപ്പ് അമേരിക്കയുടെ പ്രതിരോധ-സാമ്പത്തിക സുരക്ഷയ്ക്ക് കീഴിലാണെന്നും വാഷിംഗ്ടൺ നൽകുന്ന പിന്തുണയോട് കാനഡ കൃതജ്ഞത കാണിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡൊണൾ ട്രംപ്. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കവെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിക്കെതിരെ രൂക്ഷമായ വ്യക്തിപരമായ കടന്നാക്രമണമാണ് ട്രംപ് നടത്തിയത്. “അമേരിക്ക നൽകുന്ന ആനുകൂല്യങ്ങളിലാണ് കാനഡ കഴിയുന്നത്, മാർക്ക് ഇത് ഓർമ്മയിൽ വെക്കണം” എന്ന് ട്രംപ് പരസ്യമായി മുന്നറിയിപ്പ് നൽകി.
ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കത്തെ കാനഡ എതിർത്തതാണ് പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്. ലോകക്രമം മാറിക്കൊണ്ടിരിക്കുകയാണെന്നും വൻശക്തികളുടെ സാമ്പത്തിക ഭീഷണികൾക്ക് മുന്നിൽ മധ്യശക്തികൾ വഴങ്ങരുതെന്നും മാർക്ക് കാർണി കഴിഞ്ഞ ദിവസം ദാവോസിൽ ആഹ്വാനം ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് കാനഡയുടെ പരമാധികാരത്തെ പോലും ചോദ്യം ചെയ്യുന്ന രീതിയിൽ, കാനഡയുടെ അമേരിക്കൻ ആശ്രിതത്വത്തെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്.
അമേരിക്ക വികസിപ്പിക്കുന്ന ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ സംവിധാനം കാനഡയെക്കൂടി സംരക്ഷിക്കാനുള്ളതാണെന്നും ഇതിന്റെ പേരിൽ കാനഡ അമേരിക്കയോട് കടപ്പെട്ടിരിക്കുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. ഗ്രീൻലൻഡ് വിഷയത്തിൽ നാറ്റോയുമായി ധാരണയിലെത്തിയതിനാൽ കാനഡയ്ക്ക് മേൽ പ്രഖ്യാപിച്ചിരുന്ന താരിഫുകൾ തൽക്കാലം ഒഴിവാക്കിയെങ്കിലും, ഭാവിയിൽ കടുത്ത നടപടികൾ ഉണ്ടായേക്കാമെന്ന കൃത്യമായ സൂചനയും അദ്ദേഹം നൽകി. ട്രംപിന്റെ പരാമർശങ്ങൾ കാനഡയിലെ ഭരണ-പ്രതിപക്ഷ ഭേദമന്യേ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.







