വെനസ്വേലയിൽ അടുത്തിടെ നടന്ന അമേരിക്കൻ സൈനിക ഇടപെടലിന് പിന്നാലെ രാജ്യത്തിന്റെ സുരക്ഷയിൽ ആശങ്കയറിയിച്ച് കാനഡക്കാർ. ലെജർ നടത്തിയ സർവ്വേ പ്രകാരം 31% കനേഡിയൻ പൗരന്മാരും തങ്ങളുടെ രാജ്യത്തിന് മേൽ അമേരിക്ക നേരിട്ടുള്ള സൈനിക നടപടികൾക്ക് മുതിരുമെന്ന വിശ്വസത്തിലാണ്. വെനസ്വേലയിൽ അമേരിക്ക നടത്തിയ നീക്കം ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് 53% കാനഡക്കാരും വിലയിരുത്തി. വെനസ്വേല ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും ഇത് മോശമായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
വെനസ്വേലയിലെ എണ്ണ ശേഖരം ലക്ഷ്യമിട്ടാണ് അമേരിക്ക ഈ നീക്കം നടത്തിയതെന്നാണ് സർവ്വേയിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും അറിയിച്ചത്. കാനഡയ്ക്ക് പുറമെ ഗ്രീൻലൻഡ്, ക്യൂബ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലും അമേരിക്ക ഭാവിയിൽ കടന്നുകയറ്റം നടത്തിയേക്കുമെന്ന് സർവ്വേ പ്രവചിക്കുന്നു. നിലവിലെ അന്താരാഷ്ട്ര സാഹചര്യത്തിൽ അയൽരാജ്യത്തെക്കുറിച്ച് വലിയ അനിശ്ചിതത്വമാണ് കനേഡിയൻ പൗരന്മാർക്കിടയിൽ നിലനിൽക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.







