ജറുസലം: ഹമാസിനെ ഭീകര സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് അഭ്യർഥിച്ച് ഇസ്രയേൽ. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കറെ തയിബയുമായുള്ള ഹമാസിന്റെ വർധിച്ചുവരുന്ന ബന്ധങ്ങൾ ഇന്ത്യക്കും ഇസ്രയേലിനും ഒരുപോലെ സുരക്ഷാ ഭീഷണിയാണെന്ന് ഇസ്രയേൽ ചൂണ്ടിക്കാട്ടി.
‘‘ഹമാസിനെ പോലുള്ള സംഘടനകളെ ഭീകര ഗ്രൂപ്പുകളായി പ്രഖ്യാപിക്കാൻ ഇന്ത്യ തയാറാകണം എന്നാണ് ഞങ്ങളുടെ അഭ്യർഥന. ഇസ്രയേൽ ഏതാനും വർഷങ്ങൾക്ക് മുൻപ് ലഷ്‌കറെ തയിബയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. അതിന് ഒരു പ്രതികരണം ഇന്ത്യയിൽ നിന്നു കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’’– ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു’’. 2023 ലാണ് ഇസ്രയേൽ ലഷ്‌കറെ തയിബയെ ഭീകര ഗ്രൂപ്പായി പ്രഖ്യാപിച്ചത്. ഇസ്രയേൽ സൈന്യവും നേരത്തെ ഇക്കാര്യം ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇരു രാജ്യങ്ങൾക്കും പൊതു ശത്രുവാണ് ഉള്ളതെന്നും വ്യക്തമാക്കിയിരുന്നു. ഗാസയിൽ വീണ്ടും പ്രവർത്തനം ശക്തമാക്കാൻ ഹമാസ് ഒരുങ്ങുന്നതായാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.
ഒക്ടോബർ 10ന് വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. വെസ്റ്റ് ബാങ്കിൽ ഇന്നലെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 2പേർ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുൻകയ്യെടുത്തു നടപ്പാക്കിയ ഗാസ വെടിനിർത്തൽ പദ്ധതിയുടെ രണ്ടാംഘട്ടത്തിനു സമയമായെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഈ മാസം അവസാനം ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ, ഗാസയിലെ ഹമാസ് ഭരണം അവസാനിപ്പിക്കുന്നതുൾപ്പെടെയുള്ള വിശദാംശങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഗാസയുടെ ഭരണച്ചുമതല രാജ്യാന്തര ‘സമാധാന സമിതി’ ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകളാണ് രണ്ടാംഘട്ടത്തിൽ ഉള്ളത്.







