ആൽബർട്ട കാനഡയിൽ തന്നെ തുടരണം എന്ന ആവശ്യം ഉന്നയിച്ചുള്ള ‘ഫോറെവർ കനേഡിയൻ’ നിവേദനം വിജയകരമായി പൂർത്തിയാക്കിയതായി ഇലക്ഷൻസ് ആൽബർട്ട. രാജ്യത്തെ വിഭജിക്കാൻ ഉദ്യേശിക്കുന്നവർക്ക് മറുപടി നൽകുന്നതിനായി മുൻ ഉപപ്രീമിയർ തോമസ് ലുക്കാസൂക്ക് തുടങ്ങിയ നിവേദനത്തിന് 4 ലക്ഷത്തിലധികം അംഗീകൃത ഒപ്പുകളാണ് ലഭിച്ചത്. വിഷയം നിയമസഭയിൽ അവതരിപ്പിച്ച് വോട്ടെടുപ്പിലൂടെ സ്ഥിരീകരിക്കാനാണ് ആഗ്രഹമെന്ന് ലുക്കാസൂക്ക് പ്രതികരിച്ചു. ഹിതപരിശോധന ചെലവേറിയതും പ്രവിശ്യയിലെ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നതുമാണെന്നും അത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആൽബർട്ട നിവാസികൾക്ക് കാനഡയിൽ തുടരാനാണ് താത്പര്യമെന്ന വ്യക്തമായ സന്ദേശം ഈ ഒപ്പുകൾ സർക്കാരിന് നൽകുന്നുണ്ടെന്നും ലുക്കാസൂക്ക് കൂട്ടിച്ചേർത്തു.
നിവേദനത്തിന്റെ പകർപ്പ് നിയമസഭാ സ്പീക്കർക്ക് സമർപ്പിച്ചു കഴിഞ്ഞു. നിയമപ്രകാരം, സർക്കാർ ഈ നിർദ്ദേശം നിയമസഭാ സമിതിക്ക് കൈമാറണം. സമിതിക്ക് വിഷയത്തിൽ റിപ്പോർട്ട് നൽകുകയോ അല്ലെങ്കിൽ അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഹിതപരിശോധന നടത്താൻ ശുപാർശ ചെയ്യുകയോ ചെയ്യാം. നിവേദനം വിജയിച്ചതിൽ അഭിനന്ദനം അറിയിച്ച മന്ത്രി മിക്കി അമേരി, നിയമപരമായ അടുത്ത നടപടികളെക്കുറിച്ച് മന്ത്രിസഭ ചർച്ച ചെയ്യുമെന്നും അറിയിച്ചു.







