വാഷിങ്‌ടൻ: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുവരും നടത്തിയ ഫോൺ സംഭാഷണത്തിലായിരുന്നു ട്രംപിന്റെ ക്ഷണം. ഹമാസിന്റെ സൈനിക ശേഷി തകർക്കേണ്ടതിന്റെയും ഗാസയെ നിരായുധീകരിക്കേണ്ടതിന്റെയും പ്രാധാന്യം ഇരുനേതാക്കളും ചൂണ്ടികാട്ടി. പ്രാദേശിക സമാധാന കരാറുകൾ വികസിപ്പിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ചും ഇരുവരും ചർച്ച ചെയ്‌തു.
സിറിയയിലെ പുതിയ ഭരണകൂടത്തെ അസ്‌ഥിരപ്പെടുത്തുന്ന നടപടികൾ എടുക്കുന്നതിൽ നിന്നു വിട്ടുനിൽക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ് ആവശ്യപ്പെട്ടു. ദക്ഷിണ സിറിയയിലെ സായുധ സേനയും ഇസ്രയേൽ സൈന്യവുമായി അടുത്തിടെ നടന്ന സംഘർഷത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ‘ഇസ്രയേൽ സിറിയയുമായി ശക്തവും സത്യസന്ധവുമായ സംവാദം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. സിറിയ അഭിവൃദ്ധിയുള്ള രാഷ്ട്രമായി മാറുന്നതിന് തടസമാകുന്ന ഒന്നും സംഭവിക്കാനും പാടില്ല’ – ട്രംപ് സമൂഹമാധ്യമ പോസ്റ്റിൽ കുറിച്ചു.







