വാഷിംഗ്ടൺ ഡിസി: ഈ വർഷം മൂന്ന് മാരകമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് അമേരിക്കയിൽ വിദേശ പൗരന്മാർക്ക് വാണിജ്യ ഡ്രൈവിംഗ് ലൈസൻസ് നൽകുന്ന പ്രക്രിയയിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. അമേരിക്കൻ പൗരന്മാരല്ലാത്ത ഡ്രൈവർമാരുടെ അശ്രദ്ധ മൂലമാണ് ഈ അപകടങ്ങൾ ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നു. നിലവിലെ നിയമങ്ങൾ വേണ്ടത്ര കർശനമല്ലെന്നും നിരവധി സംസ്ഥാനങ്ങൾ അവ കൃത്യമായി പാലിക്കുന്നില്ലെന്നും ഗതാഗത സെക്രട്ടറി ഷോൺ ഡഫി പറഞ്ഞു.
കൊളാറോഡോ, പെൻസിൽവാനിയ, സൗത്ത് ഡെക്കോട്ട, ടെക്‌സസ്, വാഷിംഗ്ടൺ എന്നിവിടങ്ങളിൽ നിയമങ്ങൾ ശരിയായി പാലിക്കപ്പെടുന്നില്ലെന്ന് ഡഫി ആരോപിച്ചു. ഈ പശ്ചാത്തലത്തിലാണ് അമേരിക്കൻ പൗരന്മാരല്ലാത്തവർക്ക് വാണിജ്യ ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. പുതിയ നിയമങ്ങൾ അനുസരിച്ച്, H-2a, H-2b, അല്ലെങ്കിൽ E-2 വിസയുള്ള ഡ്രൈവർമാർക്ക് മാത്രമേ വാണിജ്യ ഡ്രൈവിംഗ് ലൈസൻസിന് എംപ്ലോയ്‌മെന്റ് ഓഥറൈസേഷൻ ഡോക്യുമെന്റ് മാത്രം മതിയാകില്ലെന്ന് പുതിയ നിയമങ്ങൾ വ്യക്തമാക്കുന്നു.
അതേസമയം, നിയമങ്ങൾ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കില്ലെന്നും നിലവിൽ ലൈസൻസുള്ളവരെ ഇത് ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചു. ഫ്‌ളോറിഡയിൽ ഇന്ത്യക്കാരനായ ഡ്രൈവർ അശ്രദ്ധമായി ട്രക്ക് ഓടിച്ച് അപകടമുണ്ടാക്കിയതാണ് ഗതാഗത വകുപ്പിന്റെ നടപടിക്ക് പ്രധാന കാരണം. കാർ യാത്രികരായ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഡ്രൈവറായ ഹർജിന്ദർ സിംഗിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് കാലിഫോർണിയയിൽ നിന്നാണ് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതെന്നാണ് കണ്ടെത്തൽ.







