വാഷിങ്ടൻ: ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയിൽ പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന് നാക്കുപിഴ. എഐ, ഇന്ത്യ –പാക്കിസ്ഥാൻ സംഘർഷം എന്നീ കാര്യങ്ങളെ കുറിച്ചു സംസാരിക്കുമ്പോഴായിരുന്നു ഖ്വാജയുടെ നാക്കുപിഴച്ചത്. ആസിഫിന്റെ പ്രസംഗത്തിനിടയിലെ ഒന്നിലധികം നാക്കുപിഴകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ഏഴോളം നാക്കുപിഴകളാണ് ആസിഫിന്റെ പ്രസംഗത്തിൽ നിന്നും കണ്ടെത്തിയത്.
ഒരു ഘട്ടത്തിൽ, അദ്ദേഹം ‘ബ്രെത്ത്ടേക്കിങ് സ്പേസ്’ എന്നു പറഞ്ഞ ശേഷം ‘ബ്രെത്ത്ടേക്കിങ് പെയ്സ്’ എന്ന് തിരുത്തി. ‘റിസ്ക്’ എന്നത് ‘റിക്സ്’ എന്നും, ‘ഡെവലപ്മെന്റ്’ എന്നതിനെ ‘ഡെവലപെന്റ്’ എന്നും അദ്ദേഹം തെറ്റായി ഉച്ചരിച്ചു. ‘ഇൻസ്റ്റെബിലിറ്റി’, ‘ടെക്നോളജിക്കൽ ഡിസ്പാരിറ്റീസ്’ തുടങ്ങിയ സങ്കീർണമായ പദങ്ങൾ ഉച്ചരിക്കാൻ അദ്ദേഹം പാടുപെട്ടു. ‘ഫസ്റ്റ് ടൈം’ എന്നതിന് ‘സിർസ്റ്റ് ടൈം’ എന്ന് തെറ്റായി പറയുകയും, ശരിയായി പറയാൻ ഉദ്ദേശിച്ച് പലതവണ തിരുത്തുകയും ചെയ്തു, എന്നിട്ടും തെറ്റി. ‘സിക്സ് പില്ലേഴ്സ്’ എന്ന് പറയുന്നതിനു പകരം ‘സിക്സ്–പിപ്–പില്ലേഴ്സ്’ എന്നടക്കം പറഞ്ഞു.
വിഡിയോ പ്രചരിച്ചതോടെ ഖ്വാജാ ആസിഫിനെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഓപ്പറേഷൻ സിന്ദൂർ അദ്ദേഹത്തെ പിടിച്ചു കുലുക്കിക്കളഞ്ഞു എന്നാണ് ഒരാളുടെ പരിഹാസം. ഇന്ത്യയുമായുള്ള സംഘർഷ സമയത്ത് ഓട്ടോണമസ് ലോയിറ്ററിങ് മ്യൂണിഷനുകൾ, അതിവേഗ ഡ്യുവൽ-കേപ്പബിൾ ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ചതിനെക്കുറിച്ച് ഖ്വാജ ആസിഫ് സംസാരിച്ചു.
എഐ അടിസ്ഥാനമാക്കിയുള്ള സൈനിക സാങ്കേതികവിദ്യ ഉയർത്തുന്ന അപകടങ്ങളെ കുറിച്ചും അദ്ദേഹം മുന്നറിയിപ്പു നൽകി. എന്നാൽ പ്രസംഗത്തിലുടനീളം എഐയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ളതും പരസ്പരബന്ധമില്ലാത്തതുമായ പരാമർശങ്ങൾ വ്യക്തതയില്ലായ്മയുടെ പേരിൽ വലിയ വിമർശനത്തിനാണ് വഴിയൊരുക്കിയത്.







