ഓട്ടവ: കാനഡയിലെ കുടിയേറ്റ സംവിധാനം പ്രതിസന്ധിയിൽ എന്ന് കാനേഡിയൻ ചേംബർ ഓഫ് കൊമേഴ്‌സ്. രാജ്യത്തെ താത്കാലിക വിദേശ തൊഴിലാളി പദ്ധതി പൂർണമായും പുനഃപരിശോധിക്കേണ്ട അവസ്ഥയിലെത്തിയതായും ചേംബർ ഓഫ് കൊമേഴ്‌സ് മുന്നറിയിപ്പ് നൽകുന്നു. ഈ പദ്ധതി അവസാനിപ്പിക്കണമെന്ന ആവശ്യം ഉയരുന്ന പശ്ചാത്തലത്തിലാണ് തൊഴിൽ, കുടിയേറ്റ മന്ത്രിമാർക്ക് ചേംബർ കത്ത് അയച്ചത്.
യുവാക്കളുടെ തൊഴിലില്ലായ്മയും താൽക്കാലിക വിദേശ തൊഴിലാളികളും തമ്മിൽ കാര്യമായ ബന്ധമില്ലെന്ന് ചേംബർ ഓഫ് കൊമേഴ്‌സിൻ്റെ ഫ്യൂച്ചർ ഓഫ് വർക്ക് വിഭാഗത്തിൻ്റെ സീനിയർ ഡയറക്ടർ ആയ ഡയാന പാൽമെറിൻ-വെലാസ്കോ വ്യക്തമാക്കി. കുടിയേറ്റ സംവിധാനം വലിയൊരു പ്രതിസന്ധിയിലാണ്, ഇത് പുതുതായി വരുന്നവർക്കും, തൊഴിലുടമകൾക്കും വേണ്ട വിധം പ്രവർത്തിക്കുന്നില്ല. എന്നാൽ കുടിയേറ്റം സാമ്പത്തിക ആവശ്യകതയാണ് എന്നത് മറക്കാൻ പാടില്ല എന്നും അവർ പറഞ്ഞു.
15 മുതൽ 24 വയസ്സു വരെ പ്രായമുള്ള മിക്ക ചെറുപ്പക്കാരും താൽക്കാലിക തൊഴിലാളികൾ എടുക്കുന്ന തരത്തിലുള്ള ജോലികൾക്ക് അപേക്ഷിക്കുന്നില്ലെന്നും അവർ പറഞ്ഞു. ഇത്തരം ജോലികൾ കൂടുതലും ഗ്രാമപ്രദേശങ്ങളിലാണ് ഉള്ളതെന്നും അവർ വ്യക്തമാക്കി. കൃഷി, നിർമാണം, ഭക്ഷ്യസംസ്കരണം, തുടങ്ങിയ മേഖലകളിലാണ് സ്ഥിരമായ തൊഴിലാളി ക്ഷാമം നേരിടുന്നതെന്നും ചേംബർ ചൂണ്ടിക്കാട്ടി.







