ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ഭീകരൻ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടത് ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ സൈന്യം നടത്തിയ അപ്രതീക്ഷിത ആക്രമണത്തിലാണെന്ന് സ്ഥിരീകരിച്ച് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ്. ജയ്‌ഷെ കമാൻഡർ മസൂദ് ഇല്യാസ് കശ്മീരിയാണ് ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ സൈന്യം മസൂദിന്റെ കുടുംബാംഗങ്ങൾ താമസിച്ചിരുന്ന ഒളിത്താവളത്തിലേക്ക് അപ്രതീക്ഷിത ആക്രമണം നടത്തിയെന്നും ബന്ധുക്കളെ വധിച്ചുവെന്നും സ്ഥിരീകരിച്ചത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിലാണ് ഇല്യാസ് കശ്മീരിയുടെ തുറന്നുപറച്ചിൽ.
‘‘ഈ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനായി ഞങ്ങൾ ഡൽഹി, കാബൂൾ, കാണ്ഡഹാർ എന്നിവരുമായി നിരന്തരം പോരാടി കൊണ്ടിരിക്കുകയാണ്. എന്നാൽ മേയ് 7ന്, ബഹാവൽപുരിൽ ഇന്ത്യൻ സൈന്യം അപ്രതീക്ഷിതമായി ആക്രമണം നടത്തി. മസൂദ് അസറിന്റെ കുടുംബാംഗങ്ങളുെട ശരീരം ആക്രമണത്തിൽ ചിന്നിച്ചിതറി’’ – മുഹമദ് ഇല്യാസ് കശ്മീരി പറഞ്ഞു. ആയുധധാരികളായ ജയ്ഷെ കമാൻഡർമാരുടെ സുരക്ഷയിലാണ് ഇല്യാസ് കശ്മീരി ഇക്കാര്യം ഒരു സദസിനോട് വെളിപ്പെടുത്തിയത്.
🚨 #Exclusive 🇵🇰👺
— OsintTV 📺 (@OsintTV) September 16, 2025
Jaish-e-Mohamad top commander Masood ilyas kashmiri admits that On 7th May his leader Masood Azhar's family was torn into pieces in Bahawalpur attack by Indian forces.
Look at the number of gun-wielding security personnel in the background. According to ISPR… pic.twitter.com/OLls70lpFy
പാക്കിസ്ഥാനിലെ പന്ത്രണ്ടാമത്തെ വലിയ നഗരമാണ് മസൂദ് അസ്ഹറിന്റെ ബന്ധുക്കൾ കൊല്ലപ്പെട്ട ബഹാവൽപൂർ. ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ഉസ്മാൻ-ഒ-അലി ക്യാംപസും ഈ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബഹാവൽപുരിൽ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ മസൂദിന്റെ മൂത്ത സഹോദരി, ഭർത്താവ്, അനന്തരവൻ, ഭാര്യ, അനന്തരവൾ, അഞ്ച് കുട്ടികൾ എന്നിവരുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടുവെന്ന് അസ്ഹർ തന്നെ സമ്മതിച്ചതായി പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മസൂദിന്റെ നാല് അടുത്ത അനുയായികളും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തിൽ മസൂദ് അസ്ഹറിന്റെ ഭാര്യാ സഹോദരൻ മുഹമ്മദ് യൂസഫ് അസ്ഹറും കൊല്ലപ്പെട്ടിരുന്നു. 1999ലെ കാണ്ഡഹാർ വിമാനം റാഞ്ചൽ സംഭവത്തിലെ പ്രധാനിയായിരുന്നു മുഹമ്മദ് യൂസഫ്. ഇന്ത്യ ഏറെക്കാലമായി തിരയുകയായിരുന്ന മുഹമ്മദ് യൂസഫിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ‘ഉസ്താദ് ജി’ എന്നറിയപ്പെട്ടിരുന്ന യൂസഫ് അസ്ഹറിന്, ജയ്‌ഷെ ഭീകരർക്ക് ആയുധ പരിശീലനം നൽകുന്നതിലും ജമ്മു കശ്മീരിൽ നടന്ന ഒന്നിലധികം ഭീകരാക്രമണങ്ങളിലും നേരിട്ട് ബന്ധമുണ്ടായിരുന്നു
ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാനിലെ 9 ഭീകരപരിശീലന കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും 46 പേർക്ക് പരുക്കേൽക്കുകയും ചെയ്തതെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തിയത്. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പേരിട്ട പ്രത്യാക്രമണത്തിൽ ഇന്ത്യയുടെ കര–നാവിക–വ്യോമസേനകൾ സംയുക്തമായി പങ്കെടുത്തിരുന്നു. പാക്കിസ്ഥാനിലെ ബഹാവൽപൂർ, കോട്‌ലി, മുരിദ്കെ എന്നിവിടങ്ങളിലെ ജയ്‌ഷെ മുഹമദ്, ലഷ്‌കറെ തൊയിബ, ഹിസ്ബുൾ മുജാഹിദീൻ ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ആക്രമിച്ചത്.







