യുകെയിൽ പഞ്ചാബ് സ്വദേശിയായ 26 വയസ്സുകാരൻ കുത്തേറ്റു മരിച്ചു. പഞ്ചാബിലെ തരൺ തരൺ ജില്ലയിലെ മെഹിന്ദിപൂർ ഗ്രാമവാസിയായ ഗുർഭേജ് സിംഗ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ നാല് വർഷമായി ഇംഗ്ലണ്ടിൽ താമസിച്ചുവരികയായിരുന്നു ഇയാൾ. പടിഞ്ഞാറൻ ലണ്ടനിലെ സൗത്താളിൽ ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഗുർഭേജ് സിംഗിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ മുപ്പതുകളിലുള്ള മറ്റൊരു വ്യക്തിക്കും പരിക്കേറ്റിട്ടുണ്ട്.
സൗത്താളിലെ ഡോർമേഴ്‌സ് വെൽസ് ലെയ്‌നിനടുത്തുള്ള നോർത്ത് റോഡിലാണ് സംഭവം നടന്നത്. ഗുർഭേജിനൊപ്പം ഇംഗ്ലണ്ടിൽ താമസിച്ചിരുന്ന സുഹൃത്തുക്കളാണ് വിവരം നാട്ടിലെ കുടുംബത്തെ അറിയിച്ചത്. എന്നാൽ ഈ സുഹൃത്തുക്കൾ തന്നെയാണ് പിന്നീട് ആക്രമണത്തിൽ സംശയനിഴലിലായതെന്ന് ഗുർഭേജിന്റെ പിതാവ് മുഖ്താർ സിംഗ് ആരോപിച്ചു. ആക്രമണത്തിന് ശേഷം ഗുർഭേജിന് ചികിത്സ ലഭ്യമാക്കാൻ ഇവർ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഗ്രാമത്തിലെ നമ്പദാർ (പ്രാദേശിക ഉദ്യോഗസ്ഥൻ) ആയി സേവനമനുഷ്ഠിക്കുന്ന മുഖ്താർ സിംഗ്, മകന് നീതി ഉറപ്പാക്കണമെന്നും മൃതദേഹം എത്രയും വേഗം പഞ്ചാബിലേക്ക് തിരികെ എത്തിക്കാൻ ഇന്ത്യൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അഭ്യർത്ഥിച്ചു. മാതാപിതാക്കളും മൂന്ന് സഹോദരിമാരും അടങ്ങുന്നതാണ് ഗുർഭേജിന്റെ കുടുംബം. കുടുംബത്തിലെ നാല് മക്കളിൽ ഏറ്റവും ഇളയവനായിരുന്നു മരണപ്പെട്ട ഗുർഭേജ് സിംഗ്.






