ഓട്ടവ: കാനഡയിലെ മത, സാംസ്‌കാരിക കേന്ദ്രങ്ങളിൽ പ്രവേശിക്കുന്ന ആളുകളുടെ സംരക്ഷണത്തിനായുള്ള ബിൽ അവതരിപ്പിക്കാൻ പദ്ധതിയുമായി മാർക്ക് കാർണി സർക്കാർ. ആരാധനാലയങ്ങളിലും സാംസ്‌കാരിക, കമ്മ്യൂണിറ്റി സെന്ററുകളിലും സ്‌കൂളുകളിലും പ്രവേശിക്കുന്ന വ്യക്തികളെ മനഃപൂർവ്വം ഭീഷണിപ്പെടുത്തുകയും പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്യുന്നവരെ കർശനമായി നേരിടുന്നതിന് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള സർക്കാർ നിയമനിർമാണം നടത്തുമെന്നാണ് റിപ്പോർട്ട്. കാനഡയുടെ ക്രിമിനൽ കോഡിന് കീഴിൽ ഫെഡറൽ സർക്കാർ മൂന്ന് പുതിയ കുറ്റകൃത്യങ്ങൾ നിർദ്ദേശിക്കുമെന്ന് സർക്കാരുമായി അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ഇതിൽ വിദ്വേഷ കുറ്റകൃത്യങ്ങളും ഉൾപ്പെടുന്നു.
യഹൂദ വിരുദ്ധതയും ഇസ്ലാമോഫോബിയയും ഉൾപ്പെടെയുള്ളവക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും കാർണി നേരത്തെ തന്റെ പ്രചാരണ വേളയിൽ വാഗ്ദാനം ചെയ്തിരുന്നു. കാനഡയിലെ ജനങ്ങൾക്ക് ഒരു ഭയവും കൂടാതെ ആരാധനാലയങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും പ്രവേശിക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നതാണ് പുതിയ നിയമനിർമാണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കാർണി പറഞ്ഞു.
ജനങ്ങളെ സംരക്ഷിക്കുന്നതിന് പോലീസിനും പ്രോസിക്യൂട്ടർമാർക്കും പുതിയ സംവിധാനങ്ങൾ നൽകുന്നതിനായി ക്രിമിനൽ കോഡിൽ മാറ്റങ്ങൾ നിർദ്ദേശിക്കുന്നതിനായി ലിബറലുകളുടെ നിയമനിർമാണം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷ.







