ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ ഹൈക്കമ്മീഷണർമാരെ നിയമിച്ച് ഇന്ത്യയും കാനഡയും. ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറായി ക്രിസ്റ്റഫർ കൂട്ടറെ നിയമിച്ചതായി ഇന്ത്യൻ വംശജ കൂടിയായ കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു. കോമൺവെൽത്ത് രാജ്യങ്ങളിലെ അംബാസഡറിന് തുല്യമായ പദവിയാണ് ഇത്. കനേഡിയൻ പൗരന്മാർക്കുള്ള സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനും കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കും വിധം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും ഈ നിയമനം ഏറെ പ്രാധാന്യമുള്ളതാണെന്ന് അനിത ആനന്ദ് പറഞ്ഞു. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറായി ദിനേശ് കെ. പട്നായിക്കിനെ നിയമിച്ചു. നിലവിൽ സ്പെയിനിലെ ഇന്ത്യൻ അംബാസഡറാണ് ഇദ്ദേഹം. ഇന്ത്യൻ വിദേശകാര്യ സർവീസിലെ 1990 ബാച്ച് ഉദ്യോഗസ്ഥനാണ് ദിനേശ് കെ. പട്നായിക്ക്.
കാനഡയിൽ ഖലിസ്ഥാൻ നേതാവ് ഹർദീപ്സിങ് നിജ്ജറിൻ്റെ വധത്തിൽ ഇന്ത്യയിലെ ഹൈക്കമ്മിഷണർ സഞ്ജയ് വർമയ്ക്കും മറ്റ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നു. ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡയിൽ നിന്ന് തിരിച്ചു വിളിക്കുകയും അന്ന് കാനഡയുടെ ആക്ടിങ് ഹൈക്കമ്മിഷണറായിരുന്ന സ്റ്റ്യുവട്ട് വീലർ ഉൾപ്പെടെ 6 ഉദ്യോഗസ്ഥരോട് രാജ്യം വിടാനും ആവശ്യപ്പെട്ടിരുന്നു. ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും കൂടിക്കാഴ്ച നടത്തി മാസങ്ങൾക്കു ശേഷമാണ് ഇരു രാജ്യങ്ങളും ഹൈക്കമ്മിഷണർമാരെ വീണ്ടും നിയമിച്ചിരിക്കുന്നത്.







