വാഷിംഗ്ടൺ: അമേരിക്കയിലെ മിനസോട്ടയിലെ മിനിയാപൊളിസിലെ ഒരു പള്ളിയിൽ 28ന് രണ്ട് കത്തോലിക്കാ സ്‌കൂൾ കുട്ടികളെ കൊലപ്പെടുത്തുകയും പതിനേഴോളം പേർക്ക് പരുക്കേറ്റതുമായ വെടിവയ്പ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണത്തിന് ശേഷം സ്വയം നിറയൊഴിച്ച് മരിച്ച 23 വയസുള്ള ട്രാൻസ്ജൻഡർ വ്യക്തി റോബിൻ വെസ്റ്റ്മാൻ ഒരിക്കൽ അതേ സ്‌കൂളിലെ വിദ്യാർത്ഥിയും ഇടവകയിലെ അംഗവുമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. റോബിന്റെ അമ്മ 2021-ൽ വിരമിക്കുന്നതുവരെ ഇടവകയിൽ ജോലി ചെയ്തിരുന്നു.
റോബിൻ വെസ്റ്റ്മാന്റെ വീഡിയോകൾ, എഴുത്തുകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ അന്വേഷണ ഉദ്യോഗസ്ഥർ വിശകലനം ചെയ്യുന്നുണ്ടെന്നും എന്നാൽ ആക്രമണത്തിന് കാരണമായത് എന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും മിനിയാപൊളിസ് പൊലീസ് മേധാവി ബ്രയാൻ ഒ’ഹാര പറഞ്ഞു. വെസ്റ്റ്മാൻ യൂട്യൂബിൽ പോസ്റ്റ് ചെയ്തതായി കരുതുന്ന വീഡിയോകളിൽ ആയുധങ്ങൾ, വെടിയുണ്ടകൾ, മറ്റ് കൂട്ട വെടിവയ്പ്പുകാരെക്കുറിച്ചുള്ള പരാമർശങ്ങൾ എന്നിവ ഉണ്ടായിരുന്നു.
കുടുംബാംഗങ്ങൾക്ക് നൽകിയ ആത്മഹത്യാക്കുറിപ്പിനോട് സാമ്യമുള്ള ഒരു രേഖയിൽ അക്രമത്തിനായുള്ള ദീർഘകാല പദ്ധതികളും വിഷാദത്തിനെതിരായ പോരാട്ടങ്ങളും വ്യക്തമായിരുന്നു. അതിക്രമം വെസ്റ്റ്മാൻ ഒറ്റയ്ക്കാണ് ചെയ്തതെന്നും ഒപ്പം മറ്റാരും ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. പള്ളിയിൽ നിന്നും വെടിവച്ചയാളുമായി ബന്ധപ്പെട്ട മൂന്ന് വീടുകളിൽ നിന്നും ചില കുറിപ്പുകൾ ഉൾപ്പെടെ നൂറുകണക്കിന് തെളിവുകളാണ് അധികൃതർ കണ്ടെടുത്തത്. 8 ഉം 10 ഉം വയസ്സുള്ള രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്. 6 നും 15 നും ഇടയിൽ പ്രായമുള്ള പതിനഞ്ച് കുട്ടികൾക്കും 80 വയസ്സുള്ള മൂന്ന് ഇടവകക്കാർക്കും പരിക്കേറ്റു. ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.







