ഓട്ടവ: വ്യാപാര യുദ്ധത്തിനിടയിൽ അമേരിക്കയിലേക്കുള്ള യാത്ര ബഹിഷ്‌കരിക്കുന്ന കനേഡിയൻ പൗരന്മാർക്ക് ഉയർന്ന ആഭ്യന്തര വിമാന ചെലവ് നേരിടേണ്ടി വരുന്നതായി റിപ്പോർട്ട്. ആഭ്യന്തര വിമാന ചെലവ് വർധിക്കുന്നത് കാരണം പ്രാദേശിക യാത്രകൾ നടത്താൻ പോലും സാധിക്കാതെ വരുന്നതായി യാത്രക്കാർ പറയുന്നു. റെഡ്ഡിറ്റ് പോസ്റ്റിൽ, ആഭ്യന്തര വിമാനങ്ങളുടെ ഉയർന്ന നിരക്കിൽ നിരാശ പ്രകടിപ്പിച്ച് കനേഡിയൻ പൗരന്മാർ രംഗത്തെത്തി. കാനഡയിലുടനീളം അഞ്ച് മണിക്കൂർ വിമാനയാത്രയേക്കാൾ യൂറോപ്പിലേക്കും കരീബിയനിലേക്കുമുള്ള വിമാനയാത്രാ നിരക്ക് കുറഞ്ഞതാണെന്ന് പലരും അഭിപ്രായപ്പെടുന്നു.
പബ്ലിക് പോളിസി തിങ്ക് താങ്കായ എംഇഐയുടെ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്ന് അമിതമായ വിമാന നിരക്കുകളിൽ ഫെഡറൽ സർക്കാരിന് വലിയൊരു പങ്കുണ്ടെന്നാണ്. ഫെഡറൽ സർക്കാർ, എയർലൈൻ ഇൻഡസ്ട്രിയിൽ ചുമത്തുന്ന ഉയർന്ന നികുതികളും ഫീസും മൂലമാണ് ആഭ്യന്തര വിമാനയാത്രയുടെ ചെലവ് ഉയരുന്നതെന്ന് സംഘടന പറയുന്നു. വിമാനത്താവളങ്ങളിൽ സർക്കാർ പലതരം നികുതികളും ഫീസുകളും ഈടാക്കുന്നുണ്ടെന്ന് MEI പറയുന്നു. പ്രധാന റൂട്ടുകളിലെ യാത്രക്കാരുടെ ടിക്കറ്റിന്റെ പ്രധാനഭാഗം ഇതാണ്. ഓരോ ടിക്കറ്റിലും ഈടാക്കുന്ന എയർപോർട്ട് ഇംപ്രൂവ്‌മെന്റ് ഫീസ്(AIF) വഴി കനേഡിയൻ യാത്രക്കാർ എയർപോർട്ട് ലാൻഡിന്റെ വാടക പരോക്ഷമായി അടയ്ക്കുകയാണെന്ന് എംഇഐ പറയുന്നു.







