newsroom@amcainnews.com

തീരുവ വർധനയെത്തുടർന്നുള്ള സാമ്പത്തിക സംഘർഷം; വ്യാപാര ചർച്ചകൾക്കുള്ള യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി: തീരുവ വർധനയ്ക്കു പിന്നാലെ നിലനിൽക്കുന്ന സാമ്പത്തിക സംഘർഷത്തിന്റെ സാഹചര്യത്തിൽ വ്യാപാര ചർച്ചകൾക്കുള്ള യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചതായി റിപ്പോർട്ട്. ചർച്ചകൾക്കായി ഓഗസ്റ്റ് 25 മുതൽ 29 വരെ യുഎസ് സംഘം ഇന്ത്യയിലുണ്ടാകുമെന്നായിരുന്നു വിവരം. എന്നാൽ ഇതു റദ്ദാക്കിയതായി എൻഡിടിവി റിപ്പോർട്ടു ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുൻപ് ഏർപ്പെടുത്തിയ 25% തീരുവയ്ക്കു പുറമേ, റഷ്യൻ എണ്ണ ഇറക്കുമതിക്ക് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25% ലെവി ഏർപ്പെടുത്തുമെന്നും പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യ– യുഎസ് ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ നിർണായകമാണ്.

ഉഭയകക്ഷി വ്യാപാര കരാർ സംബന്ധിച്ച് യുഎസും ഇന്ത്യയും തമ്മിലുള്ള ആറാം റൗണ്ട് ചർച്ചകൾക്കു വേണ്ടിയായിരുന്നു യുഎസ് സംഘത്തിന്റെ സന്ദർശനം. കൂടാതെ 25% അധിക തീരുവ ഓഗസ്റ്റ് 27ന് പ്രാബല്യത്തിൽ വരുമെന്നിരിക്കെ ചർച്ച നടക്കുന്ന തീയതികളും പ്രധാനപ്പെട്ടതായിരുന്നു. ഇതാണ് ഇപ്പോൾ മാറ്റിവച്ചിരിക്കുന്നത്. സെപ്റ്റംബർ-ഒക്ടോബർ മാസത്തിനുള്ളിൽ വ്യാപാരക്കരാർ സംബന്ധിച്ച് ധാരണയിലെത്തുമെന്നായിരുന്നു മുൻപു പറഞ്ഞിരുന്നത്. ഇതനുസരിച്ചാണെങ്കിൽ അടുത്ത മാസമാദ്യം തന്നെ യുഎസ് സംഘത്തിന്റെ സന്ദർശനമുണ്ടാകും.

കാർഷിക, ക്ഷീര വിപണിയിൽ കൂടുതൽ ഇടം വേണമെന്ന യുഎസിന്റെ നിർബന്ധമാണ് കരാറിലെ പ്രധാന തടസ്സങ്ങളിലൊന്ന്. ചെറുകിട കർഷകരുടെ ഉപജീവനമാർഗത്തെ ബാധിക്കുന്നതിനാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഇന്ത്യ അറിയിച്ചു. ‘സ്വദേശി’ (ഇന്ത്യയിൽ നിർമിച്ചത്) ഉൽപന്നങ്ങൾക്ക് പ്രോത്സാഹനം നൽകുമെന്നും കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും പിന്തുണ നൽകുമെന്നും വെള്ളിയാഴ്ച സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. കർഷക താൽപര്യത്തിനെതിരായ ഏതു നയങ്ങളെയും ചെറുക്കാൻ താൻ മതിൽ പോലെ നിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു,

തു ചരിത്രം കുറിക്കാനുള്ള സമയമാണെന്നും ലോകവിപണിയെ ഇന്ത്യ ഭരിക്കണമെന്നും അദ്ദേഹം ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. ‘ഇതു ചരിത്രം കുറിക്കാനുള്ള സമയമാണ്. ലോകവിപണിയെ നാം ഭരിക്കണം. ഉൽപാദനച്ചെലവു കുറയ്ക്കണം. ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ നിർമിച്ച് ആഗോള വിപണികളിൽ നമ്മുടെ കഴിവു തെളിയിക്കേണ്ട സമയമാണിത്. കുറഞ്ഞവില, ഉയർന്ന നിലവാരം എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. മറ്റു രാജ്യങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ലക്ഷ്യം കാണാൻ നമുക്കു മുന്നോട്ടുപോകേണ്ട സമയമാണിത്’- മോദി പറഞ്ഞു.

You might also like

2026 കാനഡ സെൻസസ്

ഇന്നും വേനൽമഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കമ്മ്യൂണിറ്റി കായിക വിനോദങ്ങൾക്കായി പുതിയ ഉത്തേജനവുമായി ബെലാഞ്ചർ

കാനഡയുടെ അത്ഭുതക്കാഴ്ചകൾ; നിങ്ങളുടെ യാത്രാപ്പട്ടികയിൽ ഉൾപ്പെടുത്തേണ്ട അപൂർവ്വ സുന്ദരമായ ഇടങ്ങൾ

പുതിയ യുജിസി വ്യവസ്‌ഥ ഫീസ് കൂട്ടുമെന്ന് ആശങ്ക

ട്രംപുമായി ചർച്ചയ്ക്ക് തയ്യാറായി കൊളറാഡോ ഗവർണർ; രാഷ്ട്രീയ കാത്തിരിപ്പ് ഗുണകരമാകില്ലെന്ന് മുന്നറിയിപ്പ്

Top Picks for You
Top Picks for You