പടിഞ്ഞാറൻ യൂറോപ്പിൽ കനത്ത നാശനഷ്ടം വിതയ്ക്കുന്ന ഉഷ്ണതരംഗത്തിന് പിന്നിൽ ‘ഒമേഗ ബ്ലോക്ക്’ എന്ന സങ്കീർണ്ണ കാലാവസ്ഥാ പ്രതിഭാസമെന്ന് ശാസ്ത്രജ്ഞർ. ആഗോളതാപനം മൂലം കാനഡ ഉൾപ്പെടെയുള്ള ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ഭാവിയിൽ ഈ പ്രതിഭാസം കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്നും ഭൗമ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. സാധാരണയായി അന്തരീക്ഷത്തിലെ ശക്തമായ വായുപ്രവാഹങ്ങൾ കാലാവസ്ഥാ വ്യതിയാനങ്ങളെ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഒഴുക്കിക്കൊണ്ടുപോകാറുണ്ട്. എന്നാൽ ഒമേഗ ബ്ലോക്ക് ഉണ്ടാകുമ്പോൾ, രണ്ട് വശങ്ങളിലും കുറഞ്ഞ മർദ്ദവും നടുവിൽ ശക്തമായ ഉയർന്ന മർദ്ദവും രൂപപ്പെടും. ഇതോടെ ചൂടുള്ള വായു ഒരിടത്ത് തന്നെ തങ്ങിനിൽക്കുകയും, ദിവസങ്ങളോളമോ ആഴ്ചകളോളമോ അവിടെ കടുത്ത ചൂട് അനുഭവപ്പെടുകയും ചെയ്യും.
നിലവിൽ യൂറോപ്പിലെ താപനില സാധാരണയേക്കാൾ 18 ഡിഗ്രി സെൽഷ്യസ് വരെയാണ് ഉയർന്നിരിക്കുന്നത്. ചൂടിൽ നിന്ന് രക്ഷപ്പെടാൻ നീന്താനിറങ്ങി ഫ്രാൻസിൽ മാത്രം 40 പേർ മുങ്ങിമരിച്ചു. ചരിത്രത്തിൽ ഇന്നേവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീകരമായ ഉഷ്ണതരംഗമാണിതെന്ന് ഗവേഷകർ പറയുന്നു. ‘ഒമേഗ ബ്ലോക്ക്’ പ്രതിഭാസം മൂലം ഫ്രാൻസ്, സ്പെയിൻ, ജർമ്മനി എന്നീ രാജ്യങ്ങൾ കടുത്ത വരൾച്ചയിലാണ്. ഫ്രാൻസിലെ പിസ്സോസ് എന്ന നഗരത്തിൽ ബുധനാഴ്ച ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയായ 43.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ജർമ്മനിയിലും ബ്രിട്ടനിലും റെക്കോർഡ് ചൂടാണ് അനുഭവപ്പെടുന്നത്. കാനഡയിലും ചൂട് കൂടാൻ സാധ്യതയുണ്ട്. മെയ് മാസത്തിൽ ആൽബർട്ട, സസ്‌കാച്ചെവൻ, മാനിറ്റോബ എന്നീ പ്രവിശ്യകളിൽ 35 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെട്ടതിന് പിന്നിൽ ഒമേഗ ബ്ലോക്ക് ആയിരുന്നു. 2024 ജനുവരിയിൽ സസ്‌കാച്ചെവനിൽ അസാധാരണമായി 21 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയതിന് പിന്നിലും ഇതേ പ്രതിഭാസമായിരുന്നു.






