അമേരിക്കയ്ക്ക് സമാനമായി കാനഡ കുടിയേറ്റ നയങ്ങൾ കൂടുതൽ ശക്തമാക്കുകയും അതിർത്തികളിൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും അമേരിക്കയിൽ നിന്നും കാനഡയിൽ അഭയം തേടുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ. ജൂലൈയിൽ ആദ്യ ആറ് ദിവസങ്ങളിൽ ന്യൂയോർക്കിനും ക്യുബെക്കിനും ഇടയിലുള്ള ഏറ്റവും തിരക്കേറിയ കര-തുറമുഖമായ സെന്റ് ബെർണാർഡ്-ഡി- ലാക്കോൾ ബോർഡർ ക്രോസിംഗിലെ കനേഡിയൻ ഉദ്യോഗസ്ഥർക്ക് 761 അസൈലം അപേക്ഷകളാണ് ലഭിച്ചത്. കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ കണക്കുകൾ പ്രകാരം, ഒരു വർഷം മുമ്പുള്ള ഇതേ കാലയളവിനെ അപേക്ഷിച്ച് 400 ശതമാനത്തിലധികം വർധനവാണ് ഉണ്ടായിരിക്കുന്നത്. ജൂൺ മാസത്തിൽ ക്രോസിംഗിലെ ക്ലെയിമുകളുടെ എണ്ണം 128 ശതമാനം വർധിച്ചു. വർഷാരംഭം മുതൽ 82 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
കുടിയേറ്റ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നീക്കങ്ങൾക്കിടയിലാണ് അഭയാർത്ഥികൾ കാനഡയിലേക്ക് ഒഴുകിയെത്തുന്നത്. സമീപ മാസങ്ങളിലായി അമേരിക്കൻ അധികാരികൾ കുടിയേറ്റ അറസ്റ്റുകൾ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. താൽക്കാലിക മാനുഷിക പദ്ധതികൾ പിൻവലിക്കുകയും ചെയ്തു. ഇതോടെ അമേരിക്കയിൽ കുടിയേറിയവർ മറ്റ് രാജ്യങ്ങളിലേക്ക് അഭയാർത്ഥികളായി പ്രവേശിക്കുകയാണ് ചെയ്യുന്നത്. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല, മറ്റ് രാജ്യങ്ങൾ എന്നിവടങ്ങളിൽ നിന്നുള്ള ലക്ഷകണക്കിന് ആളുകൾക്ക് അമേരിക്കയിൽ താമസിക്കാനും ജോലി ചെയ്യാനും വർഷങ്ങളായി അവസരമൊരുക്കിയിരുന്നു.
എന്നാൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതോടുകൂടി നിയമങ്ങൾ കർക്കശമാക്കി തുടങ്ങി. ട്രംപിന്റെ പ്രസ്താവനകളും കുടിയേറ്റ നിയമങ്ങളും മറ്റും അനധികൃത കുടിയേറ്റക്കാരെയും വിദേശ പൗരന്മാരെയും രാജ്യത്ത് നിന്നും കൂട്ടമായി ഒഴിയുന്നതിന് നിർബന്ധിതരാക്കിയിരിക്കുകയാണ്. കണക്കുകൾ പ്രകാരം, കനേഡിയൻ ലാൻഡ് ക്രോസിംഗുകളിൽ അഭയം തേടുന്നവരിൽ നിലവിൽ ഏറ്റവും കൂടുതൽ ഹെയ്തി, വെനസ്വേല രാജ്യങ്ങളിൽ നിന്നുള്ളവരാണ്. കൊളംബിയ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലുള്ളവരും യുഎസ് പൗരന്മാരുമടക്കം ക്രോസിംഗുകളിൽ അഭയാർത്ഥി അപേക്ഷകൾ കുന്നുകൂടുകയാണെന്ന് അധികൃതർ പറയുന്നു.