കണ്ണൂർ സർവകലാശാലയിലെ താൽക്കാലിക അധ്യാപികയായ പാനൂർ സ്വദേശിനി ആദിത്യ അനിൽകുമാറിന്റെ (28) മരണവുമായി ബന്ധപ്പെട്ട് കാമുകൻ ശരണിനെ പോലീസ് അറസ്റ്റ് ചെയ്തു. മനേക്കര സ്വദേശിയായ ശരൺ ആദിത്യയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കഴിഞ്ഞ ഞായറാഴ്ച വീടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച ആദിത്യയെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.
ദീർഘകാലമായി പ്രണയത്തിലായിരുന്ന ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാൽ, ജൂൺ എട്ടിന് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ വെച്ച് ശരൺ ആദിത്യയെ പരസ്യമായി മർദിച്ചിരുന്നു. ഈ സംഭവത്തെത്തുടർന്നുണ്ടായ കടുത്ത മാനസികവിഷമം മൂലമാണ് ഒരാഴ്ചയ്ക്ക് ശേഷം ജൂൺ 14-ന് ആദിത്യ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. ആദിത്യയുടെ മാതാവ് പി.പി. ഉദയ നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ പാനൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.






