പുതിയ ബിസിനസ് തുടങ്ങുമ്പോൾ കൂട്ടുകാരോടും കുടുംബത്തോടും സഹായം ചോദിക്കുന്നത് സാധാരണമാണ്. ഇതുപോലെ, ഒരു അനുജൻ തന്റെ ബിസിനസ് തുടങ്ങാനായി ചേട്ടനോട് പണം ചോദിക്കുകയും അന്ന് ഐസിഐസിഐ ബാങ്കിൽ ജോലി ചെയ്തിരുന്ന ചേട്ടൻ, അനുജനെ സഹായിക്കാൻ പല വ്യക്തിഗത വായ്പകളും എടുക്കുകയും ചെയ്യുന്നു. എന്നാൽ ഇവയുടെ തിരിച്ചടവ് മുടങ്ങുകയും അത് വഴി സിബിൽ സ്‌കോർ കുറയുകയും ചെയ്തതോടെ കിട്ടിയ ജോലി പോലും നഷ്ടമാകുന്ന സാഹചര്യം ആലോചിക്കാൻ സാധിക്കുമോ? എന്നാൽ ഇത്തരമൊരു ദുവസ്ഥയിലൂടെ കടന്നുപോകുകയാണ് തമിഴ്‌നാട് സ്വദേശിയായ പി. കാർത്തികേയൻ എന്ന യുവാവ്.
അനുജന്റെ ബിസിനസ് നന്നായി പോയിരുന്നപ്പോൾ വായ്പയുടെ തവണകൾ കൃത്യമായി അടയ്ക്കാൻ സാധിച്ചിരുന്നു. എന്നാൽ, അനുജന് ഒരു അപകടം പറ്റിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ബിസിനസ്സിൽ നിന്ന് വേണ്ടത്ര വരുമാനം ഇല്ലാതായപ്പോൾ, കാർത്തികേയന് സ്വന്തം ശമ്പളം കൊണ്ട് മാത്രം വായ്പകൾ തിരിച്ചടയ്ക്കാൻ ചേട്ടന് കഴിഞ്ഞില്ല, അതോടെ വായ്പകൾ മുടങ്ങി. അനുജന്റെ ബിസിനസ്സിൽ നിക്ഷേപിക്കാൻ വേണ്ടിയുള്ള ഈ കടംവാങ്ങൽ ഒരുപാട് വായ്പകളിലേക്കും ക്രെഡിറ്റ് കാർഡ് കടങ്ങളിലേക്കും അപ്പോഴേക്കും അദ്ദേഹത്തെ എത്തിച്ചു. ചില വായ്പകൾ അടച്ചുതീർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞെങ്കിലും, ചില വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാർഡ് കടങ്ങളും അടയ്ക്കാൻ കഴിയാതെ വന്നു. ഐസിഐസിഐ ബാങ്കിൽ ജോലി ചെയ്യുമ്പോൾ എടുത്ത ഒരു വായ്പ മുടങ്ങിയതിനെത്തുടർന്ന്, പണം തിരിച്ചുപിടിക്കാൻ ബാങ്ക് കോടതിയിൽ കേസ് ഫയൽ ചെയ്യുകപോലുമുണ്ടായി. 2019-ൽ ക്രെഡിറ്റ് കാർഡ് കടം തിരിച്ചടയ്ക്കാത്തതിനാൽ എച്ച്ഡിഎഫ്‌സി ബാങ്കിന് 40,000 രൂപ എഴുതിത്തള്ളേണ്ടി വരുകയും ചെയ്തു.
ഈ സംഭവങ്ങളെല്ലാം കാരണം അദ്ദേഹത്തിന്റെ സിബിൽ സ്‌കോർ വളരെ മോശമായി. അതിനിടെ 2020 ജൂലൈയിൽ സിബിഒ തസ്തികയിലേക്ക് എസ്ബിഐ നൽകിയ പരസ്യം അനുസരിച്ച് പി. കാർത്തികേയൻ അപേക്ഷിച്ചു. കാർത്തികേയൻ എല്ലാ പരീക്ഷകളിലും വിജയിക്കുകയും, തുടർന്ന് 2021 മാർച്ച് 12-ന് എസ്ബിഐ അദ്ദേഹത്തിന് നിയമന കത്ത് നൽകുകയും ചെയ്തു. എന്നാൽ, 2021 ഏപ്രിൽ 9-ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അദ്ദേഹത്തിന്റെ നിയമനം റദ്ദാക്കി. കാർത്തികേയന്റെ സിബിൽ റിപ്പോർട്ടിൽ സാമ്പത്തിക അച്ചടക്കമില്ലായ്മ കണ്ടെത്തിയതാണ് നിയമനം റദ്ദാക്കാൻ കാരണമെന്ന് എസ്ബിഐ അറിയിച്ചു.
എസ്ബിഐ ജോലി നിഷേധിച്ചതിനെത്തുടർന്ന്, അദ്ദേഹം മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. കാരണം, ഈ ജോലിക്ക് വേണ്ടി അദ്ദേഹം എച്ച്ഡിഎഫ്‌സി ബാങ്കിലെ തന്റെ സ്ഥാനം രാജിവെച്ചിരുന്നു. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് പരിഹരിക്കാൻ കഴിയുമെന്ന് എസ്ബിഐയുടെ സിജിഎം-എച്ച്ആർ 2021 മാർച്ച് 20-ന് നൽകിയ കത്തിൽ പറഞ്ഞിട്ടുണ്ടെന്നും, അതിനാൽ തനിക്കും ആ അവസരം നൽകണമെന്നും അദ്ദേഹം വാദിച്ചു.
എന്നാൽ 2025 ജൂൺ 2-ന് മദ്രാസ് ഹൈക്കോടതി അദ്ദേഹത്തിന്റെ വാദങ്ങൾ തള്ളി. എസ്ബിഐയുടെ നിലപാട് ശരിയാണെന്നും, എസ്ബിഐയുടെ ആഭ്യന്തര നിയമങ്ങളിലെ ക്ലോസ് -1(ഇ) പ്രകാരം മോശം സിബിൽ സ്‌കോർ കാരണം നിയമനം റദ്ദാക്കുന്നത് സാധുവാണെന്നും കോടതി വിധിച്ചു. വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തുകയും മോശം സിബിൽ സ്‌കോർ ഉള്ളവരും യോഗ്യരല്ലെന്ന ബാങ്കിന്റെ തീരുമാനം ശരി വച്ച കോടതി ബാങ്കിംഗ് ബിസിനസ്സിൽ ജീവനക്കാർ പൊതുജനങ്ങളുടെ പണമാണ് കൈകാര്യം ചെയ്യുന്നത് എന്നതിനാലായിരിക്കാം ഈ മാനദണ്ഡം ഏർപ്പെടുത്തിയിരിക്കുന്നതെന്നും അതിനാൽ സാമ്പത്തിക അച്ചടക്കം കർശനമായി പാലിക്കണമെന്നും കോടതി വിധിയിൽ പറയുന്നു. ബാങ്ക് പരസ്യം പുറത്തിറക്കിയ തീയതി വരെ തനിക്ക് ഒരു വായ്പയും കുടിശ്ശികയില്ലെന്നും എല്ലാ വായ്പകളും തിരിച്ചടച്ചിട്ടുണ്ടെന്നും ഹർജിക്കാരൻ തന്റെ അപേക്ഷയിൽ പറഞ്ഞു. സിബിൽ ഉൾപ്പെടെയുള്ള ഒരു ക്രെഡിറ്റ് ഏജൻസിയും തന്നെ വീഴ്ച വരുത്തിയവനായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ എസ്ബിഐയുടെ തീരുമാനം തെറ്റാണെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ വായ്പ തിരിച്ചടച്ചാൽ മാത്രം പോരെന്നും, വായ്പയുടെ മുഴുവൻ കാലയളവിലും തിരിച്ചടവ് രേഖകൾ ശുദ്ധമായിരിക്കണമെന്നും മോശം സിബിൽ റിപ്പോർട്ട് ഉണ്ടാകരുതെന്നും കോടതി നിരീക്ഷിച്ചു.







