താരിഫ് ഇളവ് നീട്ടാൻ പദ്ധതിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മിക്ക രാജ്യങ്ങൾക്കുമുള്ള ഇറക്കുമതി താരിഫ് സംബന്ധിച്ച 90 ദിവസത്തെ ഇളവ് ജൂലൈ 9-ന് അവസാനിക്കാനിരിക്കെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ സമയപരിധി അവസാനിക്കുന്നതോടെ, അമേരിക്കയുമായി വ്യാപാര കരാറുകളിൽ ഏർപ്പെടാത്ത രാജ്യങ്ങൾക്ക് നികുതി ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങൾക്കും ഇതുസംബന്ധിച്ച അറിയിപ്പ് ഉടൻ അയച്ചുതുടങ്ങും. ഓരോ രാജ്യവും അമേരിക്കയോട് എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ച് 25% മുതൽ 50% വരെ താരിഫ് ചുമത്തുമെന്നും ട്രംപ് വ്യക്തമാക്കി.
90 ദിവസത്തിനുള്ളിൽ 90 വ്യാപാര കരാറുകൾ ഉണ്ടാക്കുക എന്ന ലക്ഷ്യം വെച്ചാണ് അമേരിക്ക ചർച്ചകൾ തുടങ്ങിയതെങ്കിലും, ഇരുനൂറോളം രാജ്യങ്ങളുമായി ചർച്ച നടത്തുന്നത് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം സമ്മതിച്ചു. ടിക് ടോക്കുമായി ബന്ധപ്പെട്ട കരാർ, ചൈനയുമായുള്ള ബന്ധം, ഇറാനിലെ വ്യോമാക്രമണം, കുടിയേറ്റ നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ചും ട്രംപ് സംസാരിച്ചു.