ടെൽഅവീവ്: ഇസ്രയേലിന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബാലിസ്റ്റിക് ആക്രമണം തുടങ്ങി ഇറാൻ. ഓപ്പറേഷൻ ട്രൂ പ്രോമിസ് -3 എന്ന് പേരിട്ടിരിക്കുന്ന ആക്രമണത്തിൽ ഇസ്രയേലിലെ നിരവധി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായും സൈനിക കേന്ദ്രങ്ങളും എയർ ബേസുകളും ഇതിൽ ഉൾപ്പെടുന്നുവെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു.
ഇസ്രയേലിൽ ജറുസലേമിലും ടെൽ അവീവിലും സ്ഫോടനൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. ടെൽ അവീവിൽ ഇറാൻ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളും ചിത്രങ്ങളും പുറത്തുവരുന്നു. അഞ്ച് പേർക്ക് വ്യോമാക്രമണത്തിൽ പരിക്കേറ്റതായി ഇസ്രയേൽ ആംബുലൻസ് അറിയിച്ചു. ടെൽ അവീവിൽ ആക്രമണം നടന്ന ഏഴ് സ്ഥലങ്ങളിൽ തെരച്ചിൽ നടത്തിയെന്നാണ് ഇസ്രയേൽ ആംബുലൻസ് സർവീസ് വക്താവ് വിശദീകരിച്ചത്. ടെൽ അവീവിൽ കെട്ടിടങ്ങൾ തകന്നതും പുക ഉയരുന്നതും ജനങ്ങൾ തെരുവുകളിൽ പരിഭ്രാന്തരായി നിൽക്കുന്നതിന്റെയും ചിത്രങ്ങൾ റോയിട്ടേഴ്സ് പുറത്തുവിട്ടു. ഇസ്രയേലിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ സ്ഥിരീകരിക്കുകയും ചെയ്തു.
ടെൽ അവീവിലെ കെട്ടിടങ്ങൾക്കിടയിൽ നിന്ന് പുക ഉയരുന്നത് ആകാശ ദൃശ്യങ്ങളിലും കാണാം. ഇതിനിടെ രണ്ട് ഇസ്രയേലി യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ നൂറോളം ഡ്രോണുകൾ ഇസ്രയേലിലേക്ക് ഇറാൻ തൊടുത്തുവിട്ടിരുന്നു. ഇറാൻ ഇസ്രയേലിൽ നാശനഷ്ടങ്ങളുണ്ടാക്കുമെന്ന് ഇസ്രയേലി ആർമി പ്രതികരിച്ചിരുന്നു. ടെൽ അവീവിലും ജറുസലേമിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുകയും ആളുകൾ ഷെൽറ്ററുകളിൽ അഭയം പ്രാപിക്കുകയും ചെയ്തിരുന്നു.
ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനം ഇറാന്റെ മിസൈലുകൾ തകർത്തതായി ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെടുന്നുണ്ട്. ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ പ്രതിരോധിക്കാൻ സഹായം നൽകിയെന്ന് അമേരിക്കൻ സൈനിക വൃത്തങ്ങൾ അന്താരാഷ്ട്ര വാർത്താ ഏജൻസികളോട് വെളിപ്പെടുത്തി. ഇറാൻ സാധാരണക്കാരെ ആക്രമിക്കുകയാണെന്നും പരിധി ലംഘിച്ചെന്നും കുറ്റപ്പെടുത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തങ്ങളുടെ ആക്രമണം ഇറാനിലെ ജനങ്ങൾക്കെതിരല്ലെന്നും മറിച്ച് അവിടുത്തെ ഭരണ നേതൃത്വത്തിനെ ലക്ഷ്യം വെച്ചാണെന്നും പറഞ്ഞു.