കോട്ടയം: ബിരുദ പരീക്ഷ കഴിഞ്ഞ് അടുത്ത പ്രവൃത്തി ദിവസം ഫലം പ്രസിദ്ധീകരിച്ച് എം.ജി സർവകലാശാല. പരീക്ഷാ ഫലം സർവകലാശാലാ വെബ് സൈറ്റിൽ(www.mgu.ac.in) ലഭിക്കും. അവസാന സെമസ്റ്റർ ബിരുദ പരീക്ഷ പൂർത്തിയായി, തൊട്ടടുത്ത പ്രവൃത്തി ദിവസം മഹാത്മാ ഗാന്ധി സർവകലാശാല ഫലം പ്രസിദ്ധീകരിച്ചു. ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന ആറാം സെമസ്റ്റർ റെഗുലർ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് മെയ് 12ന് പ്രസിദ്ധീകരിച്ചത്. ആറാം സെമസ്റ്റർ വിജയശതമാനം 76.70 ആണ്.
ഈ വർഷം സംസ്ഥാനത്ത് അവസാന വർഷ ബിരുദ ഫലം ആദ്യം പ്രസിദ്ധീകരിക്കുന്നത് എം.ജി സർവകലാശാലയാണ്. ഒൻപത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിർണയ ക്യാമ്പുകളിൽ ഒന്നര ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ പരിശോധന മെയ് ഏഴിന് അവസാനിച്ചു. മെയ് 9 നാണ് അവസാന സെമസ്റ്റർ വൈവ വോസി പരീക്ഷകൾ പൂർത്തിയായത്. കൃത്യമായ ആസൂത്രണവും ചിട്ടയായ പ്രവർത്തനവുമാണ് റെക്കോർഡ് വേഗത്തിൽ ഫലപ്രഖ്യാപനം നടത്താൻ സഹായകമായതെന്ന് പരീക്ഷാ നടത്തിപ്പിൻറെ ചുമതലയുള്ള സിൻഡിക്കേറ്റ് സബ് കമ്മിറ്റി കൺവീനർ ഡോ. ജോജി അലക്സ് പറഞ്ഞു.
2023ൽ പരീക്ഷ കഴിഞ്ഞ് പതിനാലാം ദിവസവും 2024 ൽ പത്താം ദിവസവും സർവകലാശാല അവസാന വർഷ ബിരുദ ഫലം പ്രസിദ്ധീകരിച്ചിരുന്നു. അധ്യാപകരും ജീവനക്കാരും അവധി ദിവസങ്ങളിൽ ഉൾപ്പെടെ പ്രവർത്തിച്ചാണ് ഈ കാലയളവ് വീണ്ടും മെച്ചപ്പെടുത്തിയത്. നാലു വർഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ പരീക്ഷാ ഫലം മൂന്നാം ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ആറാം സെമസ്റ്റർ പരീക്ഷയ്ക്ക് തൊട്ടു മുൻപു നടന്ന അനുബന്ധ സപ്ലിമെൻററി പരീക്ഷാ ഫലങ്ങൾ കൂടി ഉൾപ്പെടുത്തി സമഗ്രമായ ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് പരീക്ഷാ കൺട്രോളർ ഡോ. സി. എം. ശ്രീജിത്ത് അറിയിച്ചു. മൂല്യനിർണയ ജോലികൾ ചിട്ടയോടെ പൂർത്തീകരിച്ച അധ്യാപകർ, ക്യാമ്പുകൾക്ക് മേൽനോട്ടം വഹിച്ചവർ, ഏകോപനച്ചുമതല നിർവഹിച്ച സിൻഡിക്കേറ്റ് അംഗങ്ങൾ, പരീക്ഷാ കൺട്രോളർ, ഐ.ടി, പരീക്ഷാ വിഭാഗങ്ങളിലെ ജീവനക്കാർ എന്നിവരെ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ അഭിനന്ദിച്ചു.