കാനഡയെ അമേരിക്കയുടെ ’51-ാമത്തെ സംസ്ഥാനം’ എന്ന് വിശേഷിപ്പിച്ച ട്രംപിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ചതിന്‍റെ പേരിൽ, കാനഡയിലെ യു.എസ് അംബാസഡർ പീറ്റ് ഹൂക്സ്ട്രയെ രാജ്യത്തുനിന്ന് പുറത്താക്കില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. കാനഡയുടെ ഏറ്റവും വലിയ വ്യാപാര, സുരക്ഷാ പങ്കാളിയായ അമേരിക്കയിലെ നിലവിലെ ഭരണകൂടവുമായി ഒന്നിച്ച് മുന്നോട്ട് പോകാനാണ് തങ്ങൾ താല്പര്യപ്പെടുന്നതെന്നും, അതുകൊണ്ട് അംബാസഡറോട് രാജ്യം വിടാൻ ആവശ്യപ്പെടില്ലെന്നും കാർണി വ്യക്തമാക്കി.
കാനഡ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന വാർത്തയോടൊപ്പമാണ് ട്രംപ് കാനഡയെ വീണ്ടും ’51-ാമത്തെ സംസ്ഥാനം’ എന്ന് വിളിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. തുടർന്ന് യു.എസ് അംബാസഡർ പീറ്റ് ഹൂക്സ്ട്ര ഈ പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് തന്‍റെ ഔദ്യോഗിക ‘എക്സ്’ (ട്വിറ്റർ) അക്കൗണ്ടിൽ പങ്കുവെച്ചതാണ് പുതിയ വിവാദങ്ങൾക്ക് കാരണമായത്. പ്രസിഡൻ്റിന്‍റെ പോസ്റ്റുകൾ ഔദ്യോഗികമായി പങ്കുവെക്കുന്നത് സാധാരണ നടപടിക്രമം മാത്രമാണെന്ന് യു.എസ് എംബസി വക്താവ് വിശദീകരിച്ചു. എന്നാൽ, നയതന്ത്ര പ്രതിനിധിക്ക് യോജിക്കാത്ത രീതിയിൽ പ്രവർത്തിച്ച ഹൂക്സ്ട്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കാനഡയിലെ ഹൗസ് ഓഫ് കോമൺസിൽ സമർപ്പിച്ച ഹർജിയിൽ ഇതിനകം പതിനാലായിരത്തിലധികം ആളുകൾ ഒപ്പുവെച്ചിട്ടുണ്ട്.






