ടൊറന്റോ ഐലന്റ് വിമാനത്താവള വികസനം തടയുമെന്ന് കാർണി സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെ, കേന്ദ്ര സർക്കാരിന്റെ അതിവേഗ റെയിൽ പദ്ധതിക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് ഭീഷണിപ്പെടുത്തി ഡഗ് ഫോർഡ് സർക്കാർ നഗരവികസന തർക്കം രൂക്ഷമാക്കി.
ഇതോടെ പ്രധാനമന്ത്രി മാർക്ക് കാർണി, ടൊറന്റോ മേയർ, വികസന പദ്ധതിക്കെതിരെ രംഗത്തെത്തിയ പതിനായിരക്കണക്കിന് തീരദേശവാസികൾ എന്നിവരുമായി പ്രവിശ്യാ പ്രീമിയർ ഡഗ് ഫോർഡ് നേരിട്ടുള്ള പോരാട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.
പൊതുസ്ഥലങ്ങൾ കയ്യേറുന്ന ഒരു പദ്ധതിയുമായും മുന്നോട്ട് പോകില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി സ്റ്റീവൻ മക്കിന്നൻ വ്യക്തമാക്കി ദിവസങ്ങൾക്ക് ശേഷമാണ് പ്രവിശ്യാ സർക്കാർ തിരിച്ചടിച്ചത്. വികസന പദ്ധതികളെ എതിർക്കുന്ന ടൊറന്റോ നിവാസികളുടെ ഒരു “തീവ്ര ഗ്രൂപ്പിന്” മുന്നിൽ കേന്ദ്ര സർക്കാർ വഴങ്ങി കൊടുക്കുകയാണെന്ന് പ്രവിശ്യാ സർക്കാർ കുറ്റപ്പെടുത്തി.
“പ്രധാനമന്ത്രി കാർണിയും അദ്ദേഹത്തിന്റെ സംഘവും വലിയ പദ്ധതികളോട് ഇത്തരത്തിലാണ് പെരുമാറുന്നതെങ്കിൽ, രാജ്യത്ത് ഒരു വികസന പദ്ധതിയും നടപ്പിലാക്കാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല,” ഫോർഡ് പറഞ്ഞു.
പരസ്പരം അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ പിന്തുണയ്ക്കാൻ ഫോർഡും കാർണിയും തമ്മിൽ ധാരണയുണ്ടെന്ന വാർത്തകൾ പുറത്തുവന്ന് തൊട്ടടുത്ത ദിവസം തന്നെ, കേന്ദ്രത്തിന്റെ ‘ആൾട്ടോ’ (Alto) അതിവേഗ റെയിൽ പദ്ധതിയിൽ പ്രവിശ്യാ സർക്കാർ സംശയങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി.
“വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ പൊതുജനങ്ങൾക്ക് വിശ്വാസമുണ്ടാകണമെങ്കിൽ കൃത്യമായ കൂടിയാലോചനകൾ ആവശ്യമാണ്. ആൾട്ടോ പദ്ധതിയുടെ കാര്യത്തിൽ ഇപ്പോഴും നിരവധി ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ തുടരുന്നു,” റെയിൽ പാത കടന്നുപോകുന്ന ഈസ്റ്റേൺ ഒന്റാറിയോ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന 11 പ്രോഗ്രസീവ് കൺസർവേറ്റീവ് എം.പി.പിമാർ പ്രസ്താവനയിൽ വ്യക്തമാക്കി.
“ആൾട്ടോ പദ്ധതി മുന്നോട്ട് പോകണമെങ്കിൽ, ഇത് ബാധിക്കുന്ന പ്രാദേശിക ശബ്ദങ്ങൾ പദ്ധതിയുടെ ആസൂത്രണം, വഴി തിരഞ്ഞെടുപ്പ്, നടപ്പാക്കൽ എന്നിവയിൽ പ്രതിഫലിക്കണം. ഭാവിയിലുണ്ടാകുന്ന ഏതൊരു റെയിൽ പദ്ധതിയും കൃഷിഭൂമിയെ ബാധിക്കുന്നത് പരമാവധി കുറയ്ക്കുകയും ജനങ്ങളുടെ പിന്തുണ ഉറപ്പാക്കുകയും വേണം. നമ്മുടെ നഗരസഭകൾ, കർഷകർ, ഭൂവുടമകൾ, പ്രദേശവാസികൾ എന്നിവർക്കൊപ്പം ഞങ്ങൾ നിലകൊള്ളും,” അവർ കൂട്ടിച്ചേർത്തു.
ഈ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ, ആൾട്ടോ പാതയെക്കുറിച്ച് ഒന്റാറിയോ, ക്യൂബെക്ക് സര്‍ക്കാരുകളുമായി കേന്ദ്രം ചേർന്ന് പ്രവർത്തിക്കുമെന്നും പൊതുജനങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ആശങ്കകളോട് സർക്കാർ “സഹാനുഭൂതിയോടെ” പ്രതികരിക്കുമെന്നും മക്കിന്നൻ പറഞ്ഞു.
“മുന്നോട്ട് പോകുമ്പോൾ വിവാദങ്ങളോ ആശങ്കകളോ ഉണ്ടാകില്ലെന്നല്ല, എന്നാൽ കാനഡക്കാരുടെ സ്വപ്ന പദ്ധതിയാണിതെന്നും ഇത് അവരുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്,” മക്കിന്നൻ പറഞ്ഞു.
എങ്കിലും വിമാനത്താവള വികസനവുമായി മുന്നോട്ട് പോകുമെന്നും, ടൊറന്റോയിൽ നിന്ന് ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ നിയമനിർമ്മാണം “റദ്ദാക്കാൻ യാതൊരു ഉദ്ദേശവുമില്ലെന്ന്” ഗതാഗത മന്ത്രി പ്രഭ്മീത് സർക്കാരിയ വ്യക്തമാക്കി.
എന്നാൽ പ്രവിശ്യാ സർക്കാരിന്റെ നിലപാടിനെ എതിർത്ത് ടൊറന്റോ മേയർ ഒലിവിയ ചൗ രംഗത്തെത്തി. നിലവിലെ കാര്യങ്ങൾ വളരെ വ്യക്തമാണെന്ന് അവർ പറഞ്ഞു.
“അവസാന തീരുമാനം എടുക്കുന്നത് കേന്ദ്ര സർക്കാരാണ്, അവർ ആ പദ്ധതി വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്,” ചൗ പറഞ്ഞു. “പ്രവിശ്യാ സർക്കാരിന് എന്ത് വേണമെങ്കിലും സങ്കൽപ്പിക്കാം… എന്നാൽ നമ്മളെ സംബന്ധിച്ചിടത്തോളം അത് ‘വേണ്ട’ എന്നത് തന്നെയാണ്, കാരണം ജനങ്ങൾ അവരുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു.”







