വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച വിരുന്നിനിടെ നടന്ന വെടിവയ്പ്പിൽ അറസ്റ്റിലായ കാലിഫോർണിയ സ്വദേശി കോൾ ടോമാസ് അല്ലനെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ പുറത്ത്. 31 വയസ്സുകാരനായ അല്ലൻ ഒരു പ്രൊഫഷണൽ ട്യൂട്ടറും വീഡിയോ ഗെയിം ഡെവലപ്പറുമാണ്. ശാന്തസ്വഭാവക്കാരനായി അറിയപ്പെട്ടിരുന്ന ഇയാൾ ഇത്തരമൊരു കൃത്യത്തിലേക്ക് എങ്ങനെയെത്തി എന്നത് ഏവരെയും അത്ഭുതപ്പെടുത്തുകയാണ്.
അക്രമത്തിന് മിനിറ്റുകൾക്ക് മുൻപ് തന്റെ കുടുംബാംഗങ്ങൾക്ക് അയച്ച സന്ദേശത്തിൽ താനൊരു ‘ഫ്രണ്ട്ലി ഫെഡറൽ അസ്സാസിൻ’ ആണെന്ന് ഇയാൾ വിശേഷിപ്പിച്ചു. അമേരിക്കൻ ഗവൺമെന്റിന്റെയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും നയങ്ങളോടുള്ള ശക്തമായ എതിർപ്പാണ് ഇതിന് പിന്നിലെ കാരണമെന്ന് ഇയാൾ സന്ദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ആയിരത്തിലധികം വാക്കുകളുള്ള ഈ സന്ദേശത്തിൽ തന്റെ കുടുംബത്തോടും സഹപ്രവർത്തകരോടും അല്ലൻ മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസ കാര്യത്തിൽ വളരെയധികം മുന്നിലായിരുന്നു അല്ലൻ. 2017-ൽ ലോകപ്രശസ്തമായ കാലത്തെക്കിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദവും, 2025 മെയ് മാസത്തിൽ കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും അദ്ദേഹം നേടിയിരുന്നു. പഠനകാലത്ത് അത്യന്തം മിടുക്കനായിരുന്ന ഇയാൾ അധ്യാപകർക്ക് പ്രിയപ്പെട്ടവനായിരുന്നുവെന്ന് ഇയാളെ പഠിപ്പിച്ചിരുന്ന പ്രൊഫസർ ബിൻ ടാങ് ഓർക്കുന്നു. കഴിഞ്ഞ ആറ് വർഷമായി ‘C2 Education’ എന്ന സ്ഥാപനത്തിൽ ട്യൂട്ടറായി ജോലി ചെയ്തുവരികയായിരുന്ന ഇയാൾക്ക് 2024-ൽ മികച്ച അധ്യാപകനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.
ശനിയാഴ്ച രാത്രി നടന്ന വിരുന്നിനിടെ ആയുധങ്ങളുമായി സെക്യൂരിറ്റി ചെക്ക് പോയിന്റ് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അല്ലൻ പിടിയിലായത്. ഇയാളുടെ പക്കൽ രണ്ട് തോക്കുകളും കത്തികളും ഉണ്ടായിരുന്നു. ഈ തോക്കുകൾ ഇയാൾ നിയമപരമായി വാങ്ങിയതാണെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. പ്രതിക്ക് മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ചരിത്രമൊന്നുമില്ല. നിലവിൽ ഫെഡറൽ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും തോക്ക് ഉപയോഗിച്ചതിനും ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ട്രംപിന്റെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും സുരക്ഷ വർദ്ധിപ്പിച്ചതായും എഫ്.ബി.ഐ അന്വേഷണം ഊർജ്ജിതമാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു.






