ന്യൂയോർക്ക്: യേശുക്രിസ്തു തന്നെ ആലിംഗനം ചെയ്യുന്ന തരത്തിലുള്ള കൃത്രിമബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച ചിത്രം വീണ്ടും പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്നെ യേശുവിനോട് ഉപമിച്ചുവെന്ന വിമർശനത്തെത്തുടർന്ന് സമാനമായ ഒരു ചിത്രം നേരത്തെ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ ട്രംപ് പുതിയ ചിത്രം പങ്കുവെച്ചത്. മൈക്രോഫോണിന് പിന്നിൽ കണ്ണുകൾ അടച്ചുനിൽക്കുന്ന ട്രംപിനെ യേശു ചേർത്തുപിടിക്കുന്നതാണ് ചിത്രത്തിലുള്ളത്. ഇതിന് പിന്നിലായി അമേരിക്കൻ ദേശീയ പതാകയും കാണാം.
“തീവ്ര ഇടതുപക്ഷക്കാർക്ക് ഇത് ഇഷ്ടപ്പെട്ടില്ലെന്ന് വരാം, പക്ഷേ ഇത് വളരെ മനോഹരമാണെന്ന് എനിക്ക് തോന്നുന്നു” എന്ന കുറിപ്പോടെയാണ് ട്രംപ് ചിത്രം പങ്കുവെച്ചത്. ലോകം ‘സാത്താനിക ശക്തികളുടെയും രാക്ഷസന്മാരുടെയും’ പിടിയിലാണെന്നും അത്തരക്കാരെ പുറത്തുകൊണ്ടുവരാൻ ദൈവം തന്റെ ‘ട്രംപ് കാർഡ്’ ഇറക്കിയിരിക്കുകയാണെന്നും ചിത്രത്തോടൊപ്പമുള്ള ആദ്യ പോസ്റ്റിൽ അദ്ദേഹം കുറിച്ചിരുന്നു. ലിയോ മാർപ്പാപ്പയുമായുള്ള ട്രംപ് ഭരണകൂടത്തിന്റെ തർക്കം മുറുകുന്നതിനിടയിലാണ് ഈ പുതിയ നീക്കം. അമേരിക്കൻ വംശജനായ ആദ്യ മാർപ്പാപ്പയായ ലിയോ, ട്രംപ് നടത്തുന്ന ഇറാൻ യുദ്ധത്തെയും വിദേശനയങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
മാർപ്പാപ്പയുടെ പ്രസ്താവനകൾക്കെതിരെ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും രംഗത്തെത്തിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെക്കുറിച്ചും ബോംബാക്രമണങ്ങളെക്കുറിച്ചും സംസാരിക്കുമ്പോൾ മാർപ്പാപ്പ ജാഗ്രത പാലിക്കണമെന്നും ദൈവശാസ്ത്രപരമായ കാര്യങ്ങളിൽ അദ്ദേഹം തെറ്റായ നിലപാടാണ് സ്വീകരിക്കുന്നതെന്നും വാൻസ് ആരോപിച്ചു. എന്നാൽ ട്രംപ് ഭരണകൂടത്തെ തനിക്ക് ഭയമില്ലെന്നും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന ശക്തികൾക്കെതിരെ ശബ്ദം ഉയർത്തുന്നത് തുടരുമെന്നും മാർപ്പാപ്പ വ്യക്തമാക്കി. കത്തോലിക്കാ വോട്ടർമാർ ട്രംപിന്റെ വലിയൊരു വോട്ട് ബാങ്ക് ആയിരിക്കെ, വത്തിക്കാനുമായുള്ള ഈ പരസ്യമായ ഏറ്റുമുട്ടൽ അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നു.







