വിക്ടോറിയ: ജോലിക്കിടെ സോഷ്യൽ മീഡിയ വീഡിയോകൾ നിർമ്മിച്ച് “സമയ മോഷണം” നടത്തിയതിന് നേരത്തെ നടപടി നേരിട്ട ഒരു കനേഡിയൻ അധ്യാപകന് ഇപ്പോൾ വീണ്ടും സസ്‌പെൻഷൻ. ജപ്പാനിൽ വിനോദയാത്ര പോകാനായി വ്യാജമായി സിക്ക് ലീവ് എടുത്തതിനെത്തുടർന്നാണ് വാൻകൂവർ ഐലൻഡിലെ സാനിച്ച് സ്കൂൾ ഡിസ്ട്രിക്റ്റിലെ മിഡിൽ സ്കൂൾ അധ്യാപകനായ അലക്സ് ചെന്നിനെ രണ്ട് ആഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തത്.
2025 മാർച്ചിലാണ് വിവാദമായ ഈ സംഭവം നടന്നത്. സ്പ്രിംഗ് ബ്രേക്ക് അവധിക്ക് തൊട്ടുമുമ്പുള്ള മൂന്ന് പ്രവൃത്തി ദിവസങ്ങളിൽ അലക്സ് ചെന്നിന് ശമ്പളത്തോടു കൂടിയ അസുഖ അവധി അനുവദിച്ചിരുന്നു. എന്നാൽ അദ്ദേഹം അസുഖബാധിതനായിരുന്നില്ലെന്നും ജപ്പാനിലേക്ക് വിനോദയാത്ര പോകാൻ വേണ്ടിയാണ് ആ ദിവസങ്ങളിൽ അവധി എടുത്തതെന്നും ബി.സി. കമ്മീഷണർ ഫോർ ടീച്ചർ റെഗുലേഷൻ കണ്ടെത്തി. തന്റെ പ്രൊഫഷണൽ പെരുമാറ്റദൂഷ്യം അധ്യാപകൻ സമ്മതിക്കുകയും ശിക്ഷാ നടപടികൾ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന് മുൻപും സമാനമായ രീതിയിൽ അലക്സ് ചെന്നിനെതിരെ പരാതികൾ ഉയർന്നിരുന്നു. സ്കൂൾ സമയത്ത് സ്കൂൾ പരിസരത്ത് വെച്ച് സോഷ്യൽ മീഡിയക്കായി വീഡിയോകൾ നിർമ്മിച്ചതിന് സ്കൂൾ അധികൃതർ അദ്ദേഹത്തിന് താക്കീത് നൽകിയിരുന്നു. വിദ്യാർത്ഥികൾ നൽകിയ ചിത്രങ്ങളും സമ്മാനങ്ങളും അവരുടെ അനുവാദമില്ലാതെ വീഡിയോകളിൽ ഉപയോഗിച്ചതും വലിയ വിവാദമായിരുന്നു. സ്കൂൾ സമയത്ത് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് “സമയ മോഷണം” ആയി കണക്കാക്കുമെന്ന് അധികൃതർ നേരത്തെ തന്നെ അദ്ദേഹത്തെ ഓർമ്മിപ്പിച്ചിരുന്നു.
ഇതുകൂടാതെ, ഒരു മുൻ വിദ്യാർത്ഥിയുമായി ബന്ധപ്പെട്ട പ്രൊഫഷണൽ അതിർവരമ്പുകൾ ലംഘിച്ചതായും അദ്ദേഹം സമ്മതിച്ചു. ആ വിദ്യാർത്ഥിക്ക് 80-ലധികം ഇമെയിലുകൾ അയക്കുകയും, ലൈംഗിക ചുവയുള്ള പാട്ടുകൾ നിർദ്ദേശിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ സംഭവങ്ങളെത്തുടർന്ന് 2025 മേയ് മാസത്തിൽ അലക്സ് ചെന്നിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. നിലവിൽ രണ്ട് ആഴ്ചത്തെ സസ്‌പെൻഷന് പുറമെ, പ്രൊഫഷണൽ അതിർവരമ്പുകളെക്കുറിച്ച് പുതിയ കോഴ്‌സ് പൂർത്തിയാക്കിയാൽ മാത്രമേ അദ്ദേഹത്തിന് വീണ്ടും അധ്യാപകനായി ജോലി ചെയ്യാൻ സാധിക്കൂ എന്ന് റെഗുലേറ്ററി ബോർഡ് വ്യക്തമാക്കി.






