എഡ്മിന്റണ്‍ പബ്ലിക് സ്‌കൂള്‍ ബോര്‍ഡിന്റെ (EPSB) കീഴിലുള്ള സ്കൂളുകളിൽ സെക്ലൂഷന്‍ റൂമുകളുടെ (Seclusion Rooms) ഉപയോഗം കുറയുന്നതായി റിപ്പോര്‍ട്ട്. 2025 സെപ്റ്റംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 272 തവണ മാത്രമാണ് ഇത്തരം മുറികള്‍ ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ കണക്കുകള്‍ വളരെ ഉയര്‍ന്നതായിരുന്നു. 2024-25 അധ്യയന വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 379 തവണയും, 2021-22 മുതല്‍ 2023-24 വരെയുള്ള വര്‍ഷങ്ങളില്‍ ആയിരത്തിലധികം തവണയും സെക്ലൂഷന്‍ റൂമുകള്‍ ഉപയോഗിച്ചിരുന്നു.
നിലവില്‍ മാര്‍ച്ച് മാസത്തെ കണക്കനുസരിച്ച് 24 സ്‌കൂളുകളിലായി 46 സെക്ലൂഷന്‍ റൂമുകള്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഈ രീതി പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നാണ് സാമൂഹിക പ്രവര്‍ത്തകരുടെ ആവശ്യം. സെക്ലൂഷന്‍ റൂമുകള്‍ക്ക് പകരമായി കുട്ടികളെ സ്വയം ശാന്തരാകാന്‍ സഹായിക്കുന്ന സെന്‍സറി അല്ലെങ്കില്‍ സെല്‍ഫ് റെഗുലേഷന്‍ റൂമുകള്‍ വ്യാപിപ്പിക്കാനാണ് സ്‌കൂള്‍ ബോര്‍ഡ് ലക്ഷ്യമിടുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ കുട്ടികള്‍ക്കോ മറ്റുള്ളവര്‍ക്കോ ശാരീരികമായ പരിക്കുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളപ്പോള്‍ മാത്രമേ ഇത്തരം മുറികള്‍ ഉപയോഗിക്കാവൂ എന്ന നിലപാടാണ് അല്‍ബര്‍ട്ട വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. പ്രവിശ്യാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സെക്ലൂഷന്‍ റൂമുകള്‍ കൈകാര്യം ചെയ്യേണ്ട പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂള്‍ ബോര്‍ഡുകള്‍ക്കാണെന്ന് വിദ്യാഭ്യാസ മന്ത്രി ഡിമെട്രിക്‌സ് നിക്കോളൈഡ്‌സ് പറയുന്നു. അതേസമയം, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി സ്‌കൂളുകളില്‍ കൂടുതല്‍ സ്പീച്ച് തെറാപ്പിസ്റ്റുകളെയും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളെയും നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.






