യുഎസുമായി വ്യാപാര കരാർ ഒപ്പിടുന്നതിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പരാജയപ്പെട്ടതോടെ രാജ്യത്തെ പ്രമുഖ നിർമാണ കമ്പനികൾ അമേരിക്കയിലേക്ക് ചേക്കേറുന്നതായി പുതിയ സർവേ റിപ്പോർട്ട്. കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ആശങ്കയായി സർവേയിൽ പങ്കെടുത്ത 42% കനേഡിയൻ കമ്പനികളും യുഎസിലേക്ക് മാറാൻ തീരുമാനിച്ചതായി പറയുന്നു. ആഗോള കൺസൾട്ടിങ് സ്ഥാപനമായ KPMG നടത്തിയ പുതിയ സർവേയിലാണ് ഈ വിവരം. ട്രംപ് ഭരണകൂടവുമായി വ്യാപാര കരാർ ഉണ്ടാക്കുമെന്ന വാഗ്ദാനത്തോടെ അധികാരമേറ്റ കാർണിക്ക് 16 മാസം കഴിഞ്ഞിട്ടും അതിന് സാധിക്കാത്തതാണ് വ്യവസായ മേഖലയിലെ ഈ അനിശ്ചിതത്വത്തിന് കാരണം.
വ്യാപാര കരാറിൻ്റെ അഭാവം കാനഡയിലെ വ്യവസായ നിക്ഷേപങ്ങളെയും തൊഴിൽ വിപണിയെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം കാനഡയ്ക്ക് 17,000 നിർമാണ തൊഴിലുകൾ നഷ്ടമായി. 2025 മാർച്ചിൽ കാർണി പ്രധാനമന്ത്രിയായ ശേഷം 52,000 തൊഴിലവസരങ്ങളും, ട്രംപിൻ്റെ താരിഫ് ഭീഷണി യാഥാർത്ഥ്യമായ 2025 ജനുവരിക്ക് ശേഷം ആകെ 61,000 തൊഴിലുകളുമാണ് നിർമാണ മേഖലയിൽ ഇല്ലാതായത്. കൂടാതെ, അനിശ്ചിതത്വം കാരണം 36 ശതമാനം കമ്പനികൾ തങ്ങളുടെ മൂലധന നിക്ഷേപം വെട്ടിക്കുറച്ചതായും, 12 ശതമാനം പേർ നിക്ഷേപങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായും കെപിഎംജി സർവേ വ്യക്തമാക്കുന്നു. നിലവിൽ കാനഡയിലെ 52 ശതമാനം നിർമാണ കമ്പനികളും അതിജീവനത്തിനായുള്ള കഠിനശ്രമത്തിലാണെന്നും, യുഎസ് വിപണിയിലേക്ക് സുരക്ഷിതമായ പ്രവേശനം ലഭിക്കാത്ത പക്ഷം രാജ്യം കൂടുതൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.







