അഞ്ചുമാസം പ്രായമുള്ള മാഡിസൺ എന്ന കുഞ്ഞിന്റെ അമ്മയായ എറിൻ പിയാസെന്റീ (31) പ്രസവാവധിക്ക് ശേഷം ജോലിയിൽ പ്രവേശിച്ച ആദ്യ ദിനത്തിലാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. പെൻസിൽവേനിയ സർവകലാശാലയിലെ പഠനകാലത്ത് പ്രണയത്തിലാവുകയും രണ്ടു വർഷം മുൻപ് വിവാഹിതരാവുകയും ചെയ്ത എറിനും ഭർത്താവ് ഫ്രാങ്കും ചേർന്ന് അടുത്തിടെയാണ് ചെസ്റ്ററിൽ പുതിയൊരു വീട് വാങ്ങിയത്. കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം സ്വപ്നം കണ്ടിരുന്ന എറിന്റെ വിയോഗം പ്രിയപ്പെട്ടവരെയും സഹപ്രവർത്തകരെയും ആഴത്തിൽ ദുഃഖത്തിലാഴ്ത്തി.
കഴിഞ്ഞ മാസം 31-ന് ജോലി കഴിഞ്ഞ് ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിലൂടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപരിചിതയായ പമേല സിസ്നെറോസ് (49) എറിനെ ആക്രമിക്കുന്നത്. റോഡ് കുറുകെ കടക്കാൻ നിൽക്കുകയായിരുന്ന 68-കാരനായ വയോധികനെ കുത്തിക്കൊലപ്പെടുത്തിയ ശേഷമാണ് പമേല എറിന് നേരെ തിരിഞ്ഞത്. വയറിന് ഗുരുതരമായി പരിക്കേറ്റ എറിൻ പിന്നീട് ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങി. സംഭവസ്ഥലത്തെത്തിയ ന്യൂയോർക്ക് പോലീസ് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും കത്തി താഴെയിടാൻ വിസമ്മതിച്ചതിനെ തുടർന്ന് പമേലയെ വെടിവച്ചുകൊന്നു.







