“എനിക്ക് നഷ്ടപ്പെട്ട ഓരോ രോഗിയെയും ഞാൻ ഓർക്കുന്നുണ്ട്. ഞാൻ എപ്പോഴും എന്നെ അവരുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാറുണ്ട്; അവരുടെ കുടുംബങ്ങൾക്ക് പകരം എന്റെ കുടുംബത്തെ സങ്കൽപ്പിച്ച് ഇത്തരം സാഹചര്യങ്ങളിൽ അവർ എങ്ങനെ പ്രതികരിക്കുമെന്ന് ചിന്തിക്കും. സാധാരണക്കാരായ രോഗികളുടെ ശക്തമായ പോരാട്ടങ്ങൾ ഞാൻ കണ്ടിട്ടുണ്ട്, അവസാനം വരെ അവരുടെ മനസ്സ് കീഴടങ്ങില്ല. അവരോരോരുത്തരും ശാസ്ത്രത്തിനപ്പുറം മാനവികതയാണ് എന്നെ പഠിപ്പിച്ചത്,” കേരളത്തിൽ നിന്നുള്ള പ്രശസ്ത ഹെപ്പറ്റോളജിസ്റ്റും (കരൾ രോഗവിദഗ്ദ്ധൻ) സോഷ്യൽ മീഡിയയിൽ “ദി ലിവർ ഡോക്” (The Liver Doc) എന്ന പേരിൽ അറിയപ്പെടുന്നതുമായ ഡോക്ടർ സിറിയക് എബി ഫിലിപ്സ് പറയുന്നു. ഇന്ത്യയിൽ ഇത്രയധികം ആരാധകരെയും അതേസമയം തന്നെ ശത്രുക്കളെയും ഒരേ അളവിൽ സമ്പാദിച്ച മറ്റൊരു ഡോക്ടർ കാണില്ല.
സോഷ്യൽ മീഡിയയിൽ ശാസ്ത്രീയ വൈദ്യശാസ്ത്രത്തിന്റെ ഒരു പോരാളിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. കൃത്യമായ ഡാറ്റകളുടെ പിൻബലത്തോടെയും ഒരു തെരുവ് പോരാളിയുടെ വീര്യത്തോടെയും വ്യാജ ആരോഗ്യ പ്രവണതകളെയും ഗുണനിലവാരമില്ലാത്ത സപ്ലിമെന്റുകളെയും അദ്ദേഹം തുറന്നുകാട്ടുന്നു. ആയുർവേദത്തിന്റെ തെളിയിക്കപ്പെടാത്ത അവകാശവാദങ്ങളെ ചോദ്യം ചെയ്തുകൊണ്ട് തന്നെക്കാൾ എത്രയോ വലിയൊരു വ്യവസായത്തോടാണ് അദ്ദേഹം ഏറ്റുമുട്ടുന്നത്. പലരും ഒരു വിമതനായി കാണുന്ന ഡോക്ടർ ഫിലിപ്സ് പറയുന്നത് ഇങ്ങനെയാണ്, “സോഷ്യൽ മീഡിയയിൽ യഥാർത്ഥ ശാസ്ത്രം ആളുകളിലേക്ക് എത്തണമെങ്കിൽ നമ്മൾ ഉച്ചത്തിൽ സംസാരിക്കേണ്ടതുണ്ട്. ഒരു ഡോക്ടറോ ശാസ്ത്രബോധമുള്ള വ്യക്തിയോ പറയേണ്ട കാര്യങ്ങൾ മാത്രമാണ് ഞാൻ പറയുന്നത്, അതിനാണ് ഇത്രയും കോലാഹലങ്ങൾ എന്നത് കൗതുകകരമാണ്.”
എന്നാൽ യഥാർത്ഥ ജീവിതത്തിൽ, വൈദ്യശാസ്ത്രത്തിന്റെ ക്ലാസിക്കൽ ചരിത്രത്തെ പിന്തുടരുന്ന അദ്ദേഹം ‘ഡോക്ടർ’ എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥമായ ‘അധ്യാപകൻ’ അല്ലെങ്കിൽ ‘വഴികാട്ടി’ എന്നതിലേക്ക് മടങ്ങിയെത്തുന്നു. രോഗികളുടെ കിടക്കയ്ക്കരികിൽ അദ്ദേഹം ചെയ്യുന്നതും അതുതന്നെയാണ്—മരണത്തെ തോൽപ്പിക്കാനും, അതിനെ മനസ്സിലാക്കാനും, സഹിഷ്ഠതയോടെ നേരിടാനും, ചിലപ്പോൾ മരണത്തിലും അന്തസ്സ് കണ്ടെത്താനും രോഗികളെയും അവരുടെ കുടുംബങ്ങളെയും അദ്ദേഹം സഹായിക്കുന്നു. സ്നേഹത്തിന്റെയും നഷ്ടങ്ങളുടെയും പുനർജന്മത്തിന്റെയും ഇത്തരം നേർക്കാഴ്ചകൾ കോർത്തിണക്കിയാണ് അദ്ദേഹം തന്റെ പുതിയ പുസ്തകമായ ‘ദി ലിവർ ഡോക്ടർ: സ്റ്റോറീസ് ഓഫ് ലവ്, ലോസ് ആൻഡ് റീജനറേഷൻ’ (The Liver Doctor: Stories of Love, Loss and Regeneration) തയ്യാറാക്കിയിരിക്കുന്നത്.






