ഉത്തർപ്രദേശിലെ റായ്‌ബറേലിയിൽ അവിഹിത ബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചുമൂടിയ സംഭവം പുറത്തുവന്നു. ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന റീത്ത എന്ന യുവതി അമിത് റൈദാസെന്ന യുവാവുമായി അടുപ്പത്തിലാവുകയും ഇരുവരും ഒരുമിച്ച് താമസം തുടങ്ങുകയുമായിരുന്നു. എന്നാൽ, അടുത്തകാലത്തായി റീത്ത തന്റെ പഴയ ഭർത്താവ് റാം പ്രകാശുമായി വീണ്ടും ബന്ധം പുതുക്കാൻ തുടങ്ങി. ജൂലൈ 29-ന് രാത്രി അമിതും റീത്തയും വീട്ടിലുണ്ടായിരുന്ന സമയം റാം പ്രകാശ് അവിടെയെത്തുകയും തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിൽ ദമ്പതികൾ രണ്ടുപേരും ചേർന്ന് റീത്തയുടെ സാരി ഉപയോഗിച്ച് അമിത്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകത്തിനു ശേഷം മൃതദേഹം വീടിന്റെ തറയിൽ കുഴിച്ചിട്ടുവെങ്കിലും, ദിവസങ്ങൾക്കു ശേഷം ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. നാട്ടുകാരുടെ ചോദ്യം ചെയ്യലിൽ ഭയന്നുപോയ റീത്ത ഗ്രാമത്തലവനോട് കുറ്റം സമ്മതിക്കുകയും അദ്ദേഹം പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് വീടിന്റെ തറ കുഴിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനയച്ചു. കൊല്ലപ്പെട്ട അമിത്തിന്റെ സഹോദരൻ നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് റീത്തയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഭർത്താവ് റാം പ്രകാശിനായുള്ള തെരച്ചിലും കൂടുതൽ അന്വേഷണങ്ങളും പോലീസ് ശക്തമാക്കിയിട്ടുണ്ട്.







