newsroom@amcainnews.com

ടൂറിസ്റ്റ് ഫോട്ടോയിലെ ആ അപരിചിതൻ കൊലയാളിയായിരുന്നു! മെക്സിക്കോയിലെ പിരമിഡ് വെടിവെപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ പ്രശസ്തമായ തിയോട്ടിഹുവാക്കാൻ പിരമിഡുകൾ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന വെടിവെപ്പിൽ ഒരു കനേഡിയൻ വനിത കൊല്ലപ്പെട്ട സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏപ്രിൽ 20-ന് നടന്ന ഈ ദാരുണ സംഭവത്തിൽ കാനഡയിൽ നിന്നുള്ള ഒരാൾ ഉൾപ്പെടെ 13 പേർക്ക് പരിക്കേറ്റു. വെടിവെപ്പിന് തൊട്ടുമുമ്പ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്നുള്ള വിനോദസഞ്ചാരികൾ ചിരിച്ചുകൊണ്ട് എടുത്ത ഗ്രൂപ്പ് ഫോട്ടോയുടെ പശ്ചാത്തലത്തിൽ തോക്കുധാരിയായ അക്രമി നിൽക്കുന്ന ദൃശ്യം പുറത്തുവന്നത് നടുക്കമുണ്ടാക്കി.

ബ്രിട്ടീഷ് കൊളംബിയ സ്വദേശിയായ ബാർബറ വെൽഷും സുഹൃത്തുക്കളും ‘പിരമിഡ് ഓഫ് ദി മൂൺ’ പരിസരത്ത് നിന്ന് ഫോട്ടോയെടുക്കുമ്പോൾ, അവരുടെ തൊട്ടുപിന്നിലെ പടികളിൽ അക്രമി നിൽക്കുന്നത് ചിത്രത്തിൽ വ്യക്തമാണ്. ഫോട്ടോയെടുത്ത് നിമിഷങ്ങൾക്കകം ഇയാൾ കയ്യിലുണ്ടായിരുന്ന തോക്കുപയോഗിച്ച് വിനോദസഞ്ചാരികൾക്ക് നേരെ തുരുതുരെ വെടിവെക്കുകയായിരുന്നു. വെടിയൊച്ച കേട്ടതോടെ വിനോദസഞ്ചാരികൾ ഭയന്നോടുകയും പലരും പിരമിഡിന്റെ പടികളിൽ നിന്നും ഉരുണ്ടുവീഴുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ബാർബറയും സംഘവും തങ്ങളുടെ ഗൈഡിന്റെ സഹായത്തോടെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കൊല്ലപ്പെട്ട കനേഡിയൻ വനിതയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവരിൽ 29 വയസ്സുകാരിയായ ഡെലീഷ്യ ലി ഡി യോങ് എന്ന കനേഡിയൻ യുവതിയും ഉൾപ്പെടുന്നു. ഇവരെ കൂടാതെ അമേരിക്ക, റഷ്യ, നെതർലാൻഡ്‌സ്, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും പരിക്കേറ്റിട്ടുണ്ട്. കൊളംബിയയിൽ നിന്നുള്ള ആറ് വയസ്സുകാരനാണ് പരിക്കേറ്റവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആൾ. പരിക്കേറ്റവർ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

മെക്സിക്കോയിലെ ഗ്വെറേറോ സ്വദേശിയായ 27-കാരൻ ജൂലിയോ സെസാർ ജാസോ റാമിറെസ് ആണ് അക്രമിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. വിനോദസഞ്ചാരികളോടുള്ള വിദ്വേഷമാണ് അക്രമത്തിന് കാരണമെന്ന് കരുതുന്നു. വെടിവെപ്പിനിടെ ഇയാൾ വിചിത്രമായ സംഗീതം പ്ലേ ചെയ്യുകയും വിനോദസഞ്ചാരികളെ ചീത്തവിളിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. അക്രമി പിന്നീട് സ്വയം വെടിവെച്ച് മരിച്ചു. സ്ഥലത്തുനിന്നും ഒരു തോക്കും കത്തിയും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മെക്സിക്കോയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നിൽ നടന്ന ഈ ആക്രമണം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.

You might also like

ലൈംഗികാതിക്രമക്കേസ്: ഡാലസിൽ ഇന്ത്യൻ വംശജനായ ഡോക്ടർ അറസ്റ്റിൽ

ഗോർഡി ഹൗ ഇന്‍റർനാഷണൽ പാലം ജൂൺ 12-ന് തുറക്കും: മാർക്ക് കാർണി

കേരളത്തിൽ കനത്ത മഴ: അഞ്ച് മരണം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

അവർ അനധികൃത കുടിയേറ്റക്കാരല്ല: കാനഡയിൽ ‘ക്രിമിനൽ ടൂറിസത്തിൽ’ ഏർപ്പെട്ട 12 ഇന്ത്യക്കാർ; അവർ എത്തിയത് മോഷ്ടിക്കാൻ

ആൽബർട്ട വിഘടനവാദ നീക്കത്തെ പിന്തുണച്ച് വിദേശ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ സജീവം: റിപ്പോർട്ട്

ലോസാഞ്ചലസ് മേയര്‍ തിരഞ്ഞെടുപ്പ്: മലയാളി നിത്യാ രാമൻ മുന്നേറുന്നു

Top Picks for You
Top Picks for You