ഉത്തരാഖണ്ഡിലെ റോഡ് വികസനത്തിന്റെ ഭാഗമായി മൂവായിരത്തോളം മരങ്ങൾ വെട്ടിമാറ്റാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും യുവാക്കളും ഒന്നടങ്കം രംഗത്തിറങ്ങിയതോടെ ശക്തമായ ജനകീയ പ്രതിരോധത്തിന് മുന്നിൽ ഒടുവിൽ അധികാരികൾക്ക് മുട്ടുമടക്കേണ്ടി വന്നിരിക്കുകയാണ്. ഭനിയാവാല-ഋഷികേശ് ദേശീയപാതയിലെ സാത് മോഡിൽ നടന്ന ഈ പ്രതിഷേധ സമരത്തിൽ, പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ മരങ്ങളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് നിലയുറപ്പിച്ചത് ചരിത്രപ്രസിദ്ധമായ ചിപ്കോ പ്രക്ഷോഭത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു. പ്രതിഷേധക്കാരെ മാറ്റാൻ പോലീസ് ബലപ്രയോഗം നടത്തിയെങ്കിലും വിദ്യാർഥികളും വിവിധ സംഘടനകളും അടങ്ങുന്ന വലിയൊരു കൂട്ടായ്മ ഈ പരിസ്ഥിതി സംരക്ഷണ പോരാട്ടത്തിൽ ഉറച്ചുനിന്നു.
ജനവികാരവും വലിയ തോതിലുള്ള പരിസ്ഥിതി ആശങ്കകളും കണക്കിലെടുത്ത്, മരം മുറിക്കാനുള്ള തിരുമാനം താല്ക്കാലികമായി നിർത്തിവെച്ചതായി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഔദ്യോഗികമായി അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും വിശദമായ ചർച്ചകൾ നടത്തി ഒരു പൊതുധാരണയിൽ എത്തുന്നതുവരെ മരങ്ങൾ മുറിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. വികസനം നാടിന് ആവശ്യമാണെങ്കിൽപ്പോലും പരിസ്ഥിതിയെയും ജനങ്ങളുടെ ആശങ്കകളെയും പൂർണ്ണമായി അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഡെഹ്റാദൂൺ, ജോളി ഗ്രാന്റ് എയർപോർട്ട്, ഋഷികേശ് എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന 20 കിലോമീറ്റർ പാത 743 കോടി രൂപ ചെലവിൽ വീതികൂട്ടുന്നതിനു വേണ്ടിയാണ് ഈ വൻകിട പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ, ഇതിനായി തിരഞ്ഞെടുക്കപ്പെട്ട ശിവാലിക് വനമേഖലയും രാജാജി ദേശീയോദ്യാനവും കാട്ടാനകളുടെ പ്രധാന സഞ്ചാരപഥങ്ങളാണ്. ഈ വനപ്രദേശം ഇല്ലാതായാൽ കാടുകൾ മാത്രമല്ല നഷ്ടപ്പെടുന്നത്, മറിച്ച് ആനത്താരകൾ തടസ്സപ്പെടുകയും വന്യജീവികളുടെ ആവാസവ്യവസ്ഥ തന്നെ പൂർണ്ണമായി തകരുകയും ചെയ്യുമെന്ന പരിസ്ഥിതി പ്രവർത്തകരുടെ ശക്തമായ മുന്നറിയിപ്പാണ് ഒടുവിൽ ഈ പദ്ധതിക്ക് താല്ക്കാലിക തടസ്സമായി മാറിയത്.







