അമേരിക്കയിലെ ഡാലസ് കോടതിയിൽ ഒരു മാസം പോലുമാകാത്ത പിഞ്ചുകുഞ്ഞിന്റെ കസ്റ്റഡിക്കായി അപൂർവ്വമായ നിയമപോരാട്ടം നടക്കുന്നു. കാലിഫോർണിയക്കാരായ നൗഷീൻ ദിൽകർ – ഒമർ അഹമ്മദ് ദമ്പതികളും, ഇവർക്കായി വാടക ഗർഭധാരണം നടത്തിയ അലാസ്ക സ്വദേശി കെന്ന വെസ്റ്റും തമ്മിലാണ് ഈ നിയമയുദ്ധം. ഏഴു തവണ ഐവിഎഫ് ചികിത്സ പരാജയപ്പെട്ടതിനെ തുടർന്നാണ് ദമ്പതികൾ കെന്നയുമായി കരാറിലേർപ്പെട്ടത്. എന്നാൽ ഗർഭസ്ഥ ശിശുവിന് 20 ആഴ്ച വളർച്ചയെത്തിയപ്പോൾ ‘ഹൈപോപ്ലാസ്റ്റിക് ലെഫ്റ്റ് ഹാർട്ട് സിൻഡ്രോം’ എന്ന ഗുരുതര ഹൃദ്രോഗം കണ്ടെത്തി. ഇതോടെ ഗർഭച്ഛിദ്രം നടത്താൻ ദമ്പതികൾ ആവശ്യപ്പെട്ടെങ്കിലും കെന്ന അത് നിരസിക്കുകയായിരുന്നു.
തുടർന്ന് ടെക്സസിലേക്ക് മാറിയ കെന്ന ഓഗസ്റ്റ് 12-ന് കുഞ്ഞിന് ജന്മം നൽകി. കെന്ന കുഞ്ഞിന് ‘ഗബ്രിയേൽ’ എന്നും ബയോളജിക്കൽ മാതാപിതാക്കൾ ‘റൂമി’ എന്നും പേരിട്ടു. നിലവിൽ കോടതി അനുമതിയില്ലാത്തതിനാൽ കുഞ്ഞിനെ കാണാൻ മാതാപിതാക്കൾക്ക് സാധിച്ചിട്ടില്ലെങ്കിലും, കുഞ്ഞിന്റെ ചികിൽസാച്ചെലവുകൾ അവർ ഏറ്റെടുക്കുന്നുണ്ട്. ഇതിനോടകം ഒരു ശസ്ത്രക്രിയ പൂർത്തിയായ കുഞ്ഞിന് ഇനി രണ്ടു ശസ്ത്രക്രിയകൾ കൂടി ആവശ്യമാണ്. കോടതിയിൽ വാദം കേൾക്കവേ നൗഷീൻ വിതുമ്പിക്കരഞ്ഞപ്പോൾ കെന്ന ശാന്തത പാലിച്ചത് ശ്രദ്ധേയമായി. ഗർഭച്ഛിദ്ര നിയമങ്ങൾ കർശനമായ ടെക്സസിൽ രാഷ്ട്രീയ ചർച്ചകൾക്കും വഴിതുറന്ന ഈ കേസിൽ, സംരക്ഷണാവകാശം വാടക മാതാവിനോ അതോ ജനിതക മാതാപിതാക്കൾക്കോ ലഭിക്കുക എന്ന് ഉറ്റുനോക്കുകയാണ് നിയമലോകം.







